ഓക്ലന്‍ഡ്: യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റെക്കോഡ് ബാറ്റിങ് പ്രകടനവുമായി ന്യൂസീലന്‍ഡ് താരം ഫിന്‍ അലന്‍. സാന്‍ഫ്രാന്‍സിസ്‌കോ യുണികോണ്‍സും വാഷിങ്ടണ്‍ ഫ്രീഡവും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു അലന്റെ വെടിക്കെട്ട്. 

To advertise here,

കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണുകളിലും ഒരു ഫ്രാഞ്ചൈസിയും വാങ്ങാത്ത അലന്‍, വാഷിങ്ടണ്‍ ഫ്രീഡത്തിനെതിരേ 51 പന്തില്‍ അടിച്ചെടുത്തത് 151 റണ്‍സാണ്. ഓപ്പണറായി ഇറങ്ങിയ അലന്റെ ഇന്നിങ്‌സില്‍ 19 സിക്‌സറുകളും അഞ്ചു ഫോറുമുണ്ടായിരുന്നു. ഇതോടെ ഒരു ടി20 ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡ് അലന്റെ പേരിലായി. വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിന്റെയും എസ്റ്റോണിയയുടെ സഹില്‍ ചൗഹാന്റെയും പേരിലുണ്ടായിരുന്ന 18 സിക്‌സറുകളുടെ റെക്കോഡാണ് അലന്‍ മറികടന്നത്.

ഇതോടൊപ്പം, ടി20-യില്‍ അതിവേഗം 150 റണ്‍സടിക്കുന്ന താരമെന്ന റെക്കോഡും അലന്‍ സ്വന്തം പേരിലാക്കി. മത്സരത്തില്‍ 34 പന്തില്‍ സെഞ്ചുറി തികച്ച അലന്‍ 49 പന്തിലാണ് 150-ല്‍ എത്തിയത്. 52 പന്തില്‍ 150 റണ്‍സെടുത്തിരുന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിന്റെ റെക്കോഡാണ് അലന്‍ തിരുത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത സാന്‍ഫ്രാന്‍സിസ്‌കോ യുണികോണ്‍സ് അലന്റെ ഇന്നിങ്‌സ് മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിയായി വാഷിങ്ടണ്‍ ഫ്രീഡം 13.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ഔട്ടായി. സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് 123 റണ്‍സ് വിജയം.