ബർമിങ്ങാം: എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന ചരിത്രമാണ് കഴിഞ്ഞ ദിവസം ​ഗില്ലും സംഘവും തിരുത്തിയെഴുതിയത്. ഇം​ഗ്ലണ്ടിനെ തകർത്തെറിഞ്ഞ ഇന്ത്യ 336 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. മഴ അൽപ്പനേരം കളി തടസ്സപ്പെടുത്തിയെങ്കിലും അവസാനദിനം ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ടോസ് ലഭിച്ച ശേഷം ഫീല്‍ഡിങ് ചെയ്യാനുള്ള ഇംഗ്ലണ്ട് നായകന്റെ തീരുമാനം ചര്‍ച്ചയാകുകയാണ്. ടോസ് നേടിയിട്ടും അത് മുതലാക്കാനാവാതെ വന്നതില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്.

To advertise here,

ടോസ് ലഭിച്ചിരുന്നെങ്കില്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്നാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ തീരുമാനം പാളുന്നതാണ് എഡ്ജ്ബാസ്റ്റണില്‍ കണ്ടത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 587 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോറാണ് അടിച്ചെടുത്തത്. ടോസ് നേടുകയും ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നെങ്കിൽ അത് ചിലപ്പോള്‍ നായകനായുള്ള ഗില്ലിന്റെ അവസാനടെസ്റ്റായിരിക്കുമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് ബുച്ചര്‍ പ്രതികരിച്ചത്. രവിശാസ്ത്രി നടത്തിയ ഒരു അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇംഗ്ലണ്ട് രക്ഷപ്പെടുമായിരുന്നുവെന്നാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്. ശുഭ്മാന്‍ ഗില്‍ പറഞ്ഞത് ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നു എന്നാണ്. ഇംഗ്ലണ്ട് 600 റണ്‍സെടുത്തിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി. - രവിശാസ്ത്രി പറഞ്ഞു.

ടോസ് കിട്ടി ഇന്ത്യന്‍ നായകന്‍ അങ്ങനെയൊരു തീരുമാനമെടുത്തിരുന്നെങ്കില്‍ ഇത് നായകനായുള്ള അദ്ദേഹത്തിന്റെ അവസാനടെസ്റ്റായിരുന്നേനെ.- മാര്‍ക്ക് ബുച്ചര്‍ മറുപടി പറഞ്ഞു. 

എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയുടെ ആദ്യ വിജയമാണിത്. ഇതുവരെ ഏഴു തോൽവിയും ഒരുസമനിലയുമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. ഇതാദ്യമായിട്ടാണ് ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇന്നിങ്‌സുകളിലുമായി ഇന്ത്യയുടെ മൊത്തം സ്കോർ 1000 കടക്കുന്നത്. ഇതിനുമുമ്പ് 2004-ൽ ഓസ്‌ട്രേലിയക്കെതിരേ രണ്ട് ഇന്നിങ്‌സുകളിലുമായി 916 റൺസ് നേടിയതായിരുന്നു റെക്കോഡ്.