ന്യൂഡല്‍ഹി: ഡല്‍ഹി പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ മത്സരത്തിനിടെ രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെട്ട് താരങ്ങള്‍. വെസ്റ്റ് ഡല്‍ഹി ലയണ്‍സും സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. നിതീഷ് റാണ, ദിഗ്വേഷ് റാത്തി എന്നിവരടക്കമുള്ളവരാണ് പരസ്പരം തര്‍ക്കിച്ചത്. 

To advertise here,

നിതീഷ് റാണ ബാറ്റ് ചെയ്യുമ്പോള്‍ ദിഗ്വേഷ് റാത്തി പന്തെറിയാനെത്തിയപ്പോഴാണ് താരങ്ങള്‍ തമ്മില്‍ തര്‍ക്കമുടലെടുത്തത്. പന്തെറിയാനെത്തിയ ദിഗ്വേഷ് ആദ്യം പന്തെറിയാതെ ഒഴിഞ്ഞുമാറി. അടുത്ത പന്ത് ദിഗ്വേഷ് എറിയാനൊരുങ്ങിയപ്പോള്‍ നിതീഷ് സ്‌ട്രൈക്കിങ് എന്‍ഡില്‍ നിന്ന് ഒഴിഞ്ഞുമാറി. പിന്നീട്ആ ഓവറില്‍ തന്നെ നിതീഷ് ബൗണ്ടറി നേടുകയും ചെയ്തു. അതിന് പിന്നാലെയാണ് താരങ്ങള്‍ കലഹിച്ചത്. മറ്റുതാരങ്ങളും അമ്പയര്‍മാരുമടക്കം ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. 

പിന്നാലെ സൗത്ത് ഡല്‍ഹി ബൗളര്‍ അമന്‍ ബാര്‍ത്തിയും വെസ്റ്റ് ഡല്‍ഹി ബാറ്റര്‍ ക്രിഷ് യാദവും തമ്മില്‍ വാക്കേറ്റമുണ്ടായി. 22 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത താരം പുറത്തായി മടങ്ങുമ്പോഴാണ് സംഭവം. ക്രിഷ് യാദവ് മടങ്ങുമ്പോള്‍ അമന്‍ ബാര്‍ത്തി താരത്തോട് സംസാരിച്ചതാണ് തര്‍ക്കത്തിന് വഴിവെച്ചത്. താരങ്ങള്‍ പരസ്പരം പേരടിക്കാനൊരുങ്ങിയപ്പോള്‍ മറ്റുതാരങ്ങള്‍ ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ ദിഗ്വേഷ് റാത്തിക്ക് മാച്ച് ഫീയുടെ 80 ശതമാനവും അമന് 30%വും പിഴ ചുമത്തി. ക്രിഷ് യാദവിന് മുഴുവന്‍ മാച്ച് ഫീയും പിഴയായി ചുമത്തി.