ദുബായ്: ഏഷ്യാകപ്പ് ജേതാക്കളായതിന് പിന്നാലെ കിരീടം സ്വീകരിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ മുന്നോട്ടുവെച്ചതായി വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന കർശന നിലപാടിൽ ബിസിസിഐ യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല. എന്നാൽ എസിസി പ്രസിഡന്റ് അടക്കമുള്ളവർക്ക് സമ്മാദാനം നിർവഹിക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചതായും എന്നാൽ അത് തള്ളിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌റ്റേജിൽ സമ്മാനദാനത്തിനായി കാത്തിരുന്ന നഖ്‌വി ലങ്കൻ ടീമിന് റണ്ണേഴ്‌സ് അപ്പ് ചെക്ക് മാത്രമാണ് കൈമാറിയത്. ഇന്ത്യൻ ടീമംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങാൻ വരുന്നില്ലെന്ന് ഉറപ്പായതോടെ അദ്ദേഹം സ്‌റ്റേഡിയത്തിൽ നിന്ന് മടങ്ങി.

To advertise here,

‘ഞങ്ങൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലുമായി സംസാരിച്ചിരുന്നു. പുരുഷ ക്രിക്കറ്റ് ടീമിന്റെ കാര്യത്തിൽ ചെയ്തതുപോലെയാണ് സമ്മാനദാന ചടങ്ങെങ്കിൽ ഞങ്ങൾ അതിൽ പങ്കെടുക്കില്ല എന്ന് ഞാൻ വ്യക്തിപരമായി എസിസി ചെയർമാനെ അറിയിച്ചിരുന്നു. എന്നാൽ അവർ അവരുടെ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായില്ല. അതിനാൽ ഞങ്ങൾക്ക് മറ്റ് മാർഗങ്ങളില്ലായിരുന്നു.’- ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ വെളിപ്പെടുത്തി.

‘നിലവിലെ ഐസിസി ചെയർമാൻ എസിസിയിൽ ഉണ്ടായിരുന്നപ്പോൾ തന്നെ, വിജയിക്കുന്ന ടീമിന്റെ ഭാരവാഹി ട്രോഫി കൈമാറുന്നതായിരുന്നു സാധാരണ രീതി. എന്നാൽ കഴിഞ്ഞ വർഷം മുതൽ അവർ ഈ രീതി പിന്തുടരുന്നില്ലെന്നും സൈക്കിയ വ്യക്തമാക്കി. ട്രോഫി കൈമാറുന്നത് സംബന്ധിച്ച് മുന്നോട്ടുവെച്ച നിർദേശങ്ങളെ കുറിച്ചും സൈക്കിയ പ്രതികരിച്ചു. പ്രസിഡന്റോ വൈസ് ചെയർമാനോ സമ്മാനദാനം നിർവഹിച്ചാൽ ചടങ്ങിൽ പങ്കെടുക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. നാം സൗഹൃദപരമായ ബന്ധത്തിലല്ലാത്ത ഒരു രാജ്യത്തെ മന്ത്രി കൂടിയാണ് ചെയർമാൻ. പ്രത്യേകിച്ച് പഹൽഗാം സംഭവത്തിന് ശേഷം. അതിനാൽ ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് ട്രോഫി സ്വീകരിക്കില്ല. എസിസി ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് സാഹിബ് ആണ് സമ്മാനദാനം നടത്തിയിരുന്നതെങ്കിൽ ഞങ്ങൾ പങ്കെടുക്കുമായിരുന്നു, അതും ഞങ്ങളുടെ നിർദ്ദേശമായിരുന്നു. എന്നാൽ ഞങ്ങളുടെ നിർദ്ദേശം അംഗീകരിക്കപ്പെട്ടില്ല.’- സൈക്കിയ കൂട്ടിച്ചേർത്തു

സമാനമായ പ്രതികരണമാണ് നേരത്തേ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും നടത്തിയത്. വിഷയം പരസ്പരം ചർച്ച ചെയ്യുകയും നഖ്‌വിയിൽ നിന്ന് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തതായി ശുക്ല പറഞ്ഞു. "ഇത് ഞങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നു. നഖ്‌വി ഇതിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചതുമില്ല. ഇക്കാര്യം ഞങ്ങളുടെ ടീമിനെ അറിയിച്ചു, തുടർന്ന് അദ്ദേഹം സമ്മാനം നൽകേണ്ടവർക്ക് നൽകിയ ശേഷം മടങ്ങി. - ശുക്ല പറഞ്ഞു.

നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി തന്നെ നിലപാടെടുക്കുകയായിരുന്നു. അതോടെ നഖ്‌വിയുടെ കാത്തിരിപ്പ് വിഫലമായി. ലങ്കൻ താരങ്ങൾക്ക് റണ്ണേഴ്‌സ് അപ്പിനുള്ള ചെക്ക് കൈമാറിയതിന് പിന്നാലെ മടങ്ങി. എസിസിയുടെ ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് അൽ സറൂനിയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ ടീം തയ്യാറായിരുന്നു. എന്നാൽ നഖ്‌വി ഈ നിർദേശം തള്ളിക്കളഞ്ഞതോടെ ബിസിസിഐ സമ്മാനദാന ചടങ്ങിൽ നിന്ന് പിന്മാറുകയായിരുന്നു.