ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ(ബിസിസിഐ) വിവരാവകാശ നിയമപരിധിയിൽ നിന്നൊഴിവാക്കി പുതിയ കേന്ദ്ര കായികബില്ലിൽ വീണ്ടും ഭേദഗതി.

To advertise here,

ജൂലായ്‌ 23-ന്‌ ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ മൂലരൂപത്തിൽ എല്ലാ കായികസംഘടനകളെയും പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു. ഇതിനെതിരേ ബിസിസിഐ എതിർപ്പ് ഉയർത്തിയതോടെയാണ്‌ സർക്കാർ ഭേദഗതി വരുത്തിയത്. സഭയിൽ അവതരിപ്പിച്ചപ്പോഴുണ്ടായിരുന്ന 15(2) വ്യവസ്ഥയാണ് ഒഴിവാക്കിയത്.

വിവരാവകാശ നിയമപ്രകാരം സർക്കാരിൽനിന്ന് ഗണ്യമായ സഹായധനം കൈപ്പറ്റുന്ന സ്ഥാപനങ്ങളെമാത്രമേ പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിൽ പെടുത്താനാവൂവെന്ന്‌ കായികമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ബിസിസിഐ സർക്കാരിൽനിന്ന് സഹായധനം കൈപ്പറ്റുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എതിർപ്പുയർത്തിയത്.

ഒഴിവാക്കിയ 15(2) വ്യവസ്ഥ

എല്ലാ ദേശീയ കായിക ഫെഡറേഷനുകളും വിവരാവകാശനിയമത്തിന്റെ പരിധിയിൽ. ബിസിസിഐ എതിർപ്പിൽ ഇത്‌ ഒഴിവാക്കി

പുതിയ വ്യവസ്ഥ

*കേന്ദ്ര-സംസ്ഥാന സർക്കാരിൽനിന്ന്‌ ധനസഹായം കൈപ്പറ്റുന്ന ഏതൊരു കായികസംഘടനയെയും പൊതു അതോറിറ്റിയായി കണക്കാക്കും. സഹായധനത്തിന്റെ വിനിയോഗം സംബന്ധിച്ചും വിവരാവകാശനിയമപ്രകാരം മറുപടി നൽകണം.

* നിയമത്തിന്റെ പരിധിയിൽവരുന്ന കായികസംഘടനകൾ ഫണ്ട് വിനിയോഗം സംബന്ധിച്ച ചോദ്യങ്ങൾക്കുമാത്രം ഉത്തരം നൽകിയാൽ മതി.

*കായിക ഫെഡറേഷന്റെ ചുമതലകളും അധികാരങ്ങളും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട.