ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയതിനാല്‍ ഏഷ്യാകപ്പില്‍ സഞ്ജു സാംസണ്‍ കളിക്കാനുള്ള സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജു സാംസൺ കളിക്കണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നത്. എന്നാൽ ​അഭിഷേക് ശർമയ്ക്കൊപ്പം ​ഗില്ലായിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്നും രഹാനെ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. 

To advertise here,

'ശുഭ്മാൻ ടീമിൽ തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹം അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് കൂടുതൽ സാധ്യത. വ്യക്തിപരമായി, സഞ്ജു സാംസൺ ടീമിൽ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം സഞ്ജു വളരെ നന്നായി കളിച്ചിട്ടുണ്ട്. വളരെ ആത്മവിശ്വാസമുള്ള കളിക്കാരനാണ്.'  - രഹാനെ പറഞ്ഞു. 

'ടീം മാനേജ്‌മെൻ്റിനെ സംബന്ധിച്ചിടത്തോളം കളിക്കാരുടെ തിരഞ്ഞെടുപ്പ് തലവേദനയായിരിക്കുമെന്നും സഞ്ജു സാംസൺ പുറത്തിരിക്കാനാണ് സാധ്യതയെന്നും രഹാനെ പറഞ്ഞു. അവൻ കളിക്കണമെന്നും പ്ലെയിങ് ഇലവനിൽ ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും ടീമിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യും.'

'ഈ ഏഷ്യാ കപ്പിൽ ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും ഒരുമിച്ച് ബൗൾ ചെയ്യുന്നത് കാണാൻ ഞാൻ വളരെ ആവേശത്തിലാണ്. ബുംറ എത്രത്തോളം അപകടകാരിയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അർഷ്ദീപ് പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിക്കും. കൂടാതെ സ്ട്രെയ്റ്റ് യോർക്കറുകളും വൈഡ് യോർക്കറുകളും എറിയാനും അവന് കഴിയുമെന്നും' രഹാനെ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. 15-അം​ഗ ടീമിൽ ഉപനായകനായി ​ഗിൽ തിരിച്ചെത്തി.