പട്ടിണികിടക്കാന്‍ മനസ്സില്ലാതെ ഉടുതുണിക്ക് മറുതുണിയില്ലാതിരുന്ന കാലത്ത് തിരുവിതാംകൂറില്‍ നിന്ന് കയ്യില്‍ കിട്ടയതുമെടുത്ത് വര്‍ഷങ്ങള്‍ക്ക്  മുന്നെ കോഴിക്കോടന്‍ മലയോരത്തെത്തിയതാണ് ഫ്രാന്‍സിസ് മാഷിന്റെ പൂര്‍വികര്‍. പിന്നെ മുണ്ടുമുറുക്കിയുടുത്ത് അതിജീവനത്തിനുള്ള പോരാട്ടമായിരുന്നു. കാട് വെട്ടിത്തെളിച്ച് കാട്ടുമൃഗങ്ങളോട് പോരാടി കാലുറപ്പിച്ചപ്പോള്‍ മരുതോങ്കരയില്‍ പൊന്നുവിളയാന്‍ തുടങ്ങി. മുത്തച്ഛന് ശേഷം ഫ്രാന്‍സിസിന്റെ പിതാവും കഴിഞ്ഞ 55 കൊല്ലമായി ഫ്രാന്‍സിസും കൃഷിയില്‍ കൈവെച്ചപ്പോള്‍ അവിടെ കൈതക്കുളത്ത് നഴ്‌സറി ഉയര്‍ന്ന് വരികയായിരുന്നു. 

To advertise here,

നീണ്ടകാലത്തെ അധ്യാപനത്തിന് ശേഷം വിശ്രമജീവിതമെന്നത് മറന്നുപോയി ഫ്രാന്‍സിസ് മാഷ്. രാവും പകലുമെന്നില്ലാതെ മണ്ണിനെ നെഞ്ചോട് ചേര്‍ത്തു. രണ്ട് തവണ നല്ല കര്‍ഷകനുള്ള ദേശീയ അവാര്‍ഡും നിരവധി പുരസ്‌ക്കാരങ്ങളും കരസ്ഥമാക്കിയ ഫ്രാന്‍സിസ് മാഷിന് വയസ്സ് 62 ആയെങ്കിലും തനിക്ക് മണ്ണിനെ വിട്ടൊരു കളിയില്ലെന്ന് പറയുന്നു ഈ റിട്ടയേര്‍ഡ് അധ്യാപകന്‍. 125 വര്‍ഷം മുന്‍പ് ഫ്രാന്‍സിസ് മാഷിന്റെ മുത്തച്ഛന്‍ വെച്ച തെങ്ങിന്‍തൈമുതല്‍ പലതരം ചാമ്പങ്ങയും അമ്പായവും തുടുത്ത് നില്‍ക്കുന്നുണ്ട് ഫ്രാന്‍സിസ് മാഷിന്റെ തോട്ടത്തില്‍.

മുപ്പത് വര്‍ഷത്തെ കായികാധ്യാപക വൃത്തിക്ക് ശേഷമാണ് ഫ്രാന്‍സിസ് മാഷ് കൃഷിയിടത്തേക്ക് സജീവമായതെങ്കിലും ആരേയും മനം മയക്കുന്നതാണ് തോട്ടത്തിലെ വിശേഷം. കുറ്റ്യാടി തെങ്ങും, തൈകളും തന്നെയാണ് പ്രധാന കൃഷി. എവിടെ വെച്ചാലും പരാതിയൊന്നുമില്ലാതെ തഴച്ച് വളരുന്ന കുറ്റ്യാടി തെങ്ങിന്‍ തൈക്ക് ആവശ്യക്കാര്‍ ഏറെയാണെന്നത് കൊണ്ട് തന്നെ ഫ്രാന്‍സിസ് മാഷിനെ ദിവസേന തേടിയെത്തുന്നത് നിരവധി പേരാണ്.

മൂന്നേക്കറുള്ള ഫ്രാന്‍സിസ് മാഷിന്റെ കൃഷിയിടത്തില്‍ സൂചികുത്താന്‍ ഇടമില്ലാതെ വിവിധ തരം കൃഷികളാണ് നിറഞ്ഞിരിക്കുന്നത്. കുരുമുളക്, കവുങ്ങ്, ജാതി, ഗ്രാമ്പു, ഏലം, ഔഷധ സസ്യങ്ങള്‍, പശു, ആട്, കോഴി, മത്സ്യം, താറാവ്, വിവിധ തരം ഫല വൃക്ഷങ്ങള്‍ എന്നിവയെല്ലാം ഫ്രാന്‍സിസ് മാഷിന്റെ കൃഷിയിടത്തുണ്ട്. 30 ഇനം പഴവര്‍ഗങ്ങള്‍, പത്ത് തരത്തിലുള്ള മാവ്്, പത്ത് തരത്തിലുള്ള പ്ലാവ്, മാങ്കോസ്റ്റിന്‍, മില്‍ക്ക് ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, ബെറാബ, നാല് ഇനം ചാമ്പ, മൂന്ന് തരത്തിലുള്ള പേര, അമ്പഴം ഇങ്ങനെ നീളുന്നു പഴവര്‍ഗങ്ങളുടെ ശേഖരം.

എവിടെവെച്ചാലും വേര് പിടിക്കുകയും നല്ല കായ്ഫലം ഉറപ്പുനല്‍കുകയും ചെയ്യുന്നതായി തലമുറകളിലൂടെയുള്ള അനുഭവത്തിലൂടെ തെളിഞ്ഞതോടെയാണ് ഫ്രാന്‍സിസ് മാഷിനെ കുറ്റ്യാടി തേങ്ങയുടെ ഇഷ്ടക്കാരനാക്കിയത്. ഏഷ്യയിലെ തന്നെ ഏറ്റവും  തല്ല തെങ്ങായ കുറ്റ്യാടിത്തെങ്ങിനെ കുറ്റ്യാടിയുടെ ഹൃദയഭാഗത്തുതെന്ന ഒരുക്കുകയാണ് ഫ്രാന്‍സിസ് മാഷ്. ആവശ്യക്കാര്‍ക്ക് ഗുണമേന്‍മയുള്ള തെങ്ങിന്‍തൈകള്‍ ഉറപ്പാക്കാന്‍ നഴ്‌സറിയും തുടങ്ങി. അതുകൊണ്ടു തന്നെ കുറ്റ്യാടി തെങ്ങല്ലാത്ത മറ്റൊരു തെങ്ങും മാഷിന്റെ പറമ്പത്തുമില്ല. കാസര്‍കോട് നിന്ന് നേരിട്ട് പോയി കാസര്‍കോടന്‍ അടക്കകള്‍ ശേഖരിച്ചും വിപണനം ഉറപ്പാക്കുന്നു. കുറഞ്ഞയെണ്ണം കൊണ്ട് നല്ല തൂക്കം കിട്ടുമെന്നതിനാല്‍ കാസര്‍കോടന്‍ അടയ്ക്ക് തൈകള്‍ക്കും  ഡിമാന്‍ഡ് കൂടുതലാണ്. 

ഇതിനെല്ലാം പുറമെ പച്ചക്കറി കൃഷിയും സജീവമായി നടക്കുന്നുണ്ട്. നല്ല ഭക്ഷണമുറപ്പാക്കുകയെന്നതാണ് ഏതൊരമനുഷ്യനും ആദ്യം ചെയ്യേണ്ടതെന്ന് പറയുന്നു ഈ കര്‍ഷകന്‍. എത്ര സമയമില്ലെന്ന് പറയുമ്പോഴും നമുക്ക് ആവശ്യമായ പച്ചക്കറികള്‍ നമുക്ക് തന്നെ ഉല്‍പ്പാദിപ്പാക്കാനുള്ള എല്ലാം സാഹചര്യവും ഇപ്പോഴുണ്ട്. പക്ഷെ അതിനള്ള മനസ്സുണ്ടാവണമെന്ന് മാത്രം. കൃഷി നഷ്ടമാണെന്ന് പറയുന്നവരോടും അധ്വാനിക്കാന്‍ മനസ്സുണ്ടെങ്കില്‍ വിജയമുറപ്പാണെന്ന് പറയുന്നു ഫ്രാന്‍സിസ് മാഷ്.   കുറ്റ്യാടി തെങ്ങിനെ കുറിച്ചും കൃഷി രീതികളെ കുറിച്ചും അറിയാന്‍ ഫ്രാന്‍സിസ് മാഷെ വിളിക്കാം-9947142849