കല്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം സംസാരിക്കവെ 1979-ലെ ഗുജറാത്ത് മോര്‍ബി ഡാം ദുരന്തം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. താനും ഒരു ദുരന്തത്തെ നേരിടുകയും അടുത്തുനിന്ന് അനുഭവിക്കകയും ചെയ്തിട്ടുണ്ടെന്ന് പറയവെയായിരുന്നു അദ്ദേഹം മോര്‍ബി ദുരന്തത്തെക്കുറിച്ച് പരാമർശിച്ചത്. വയനാട് കളക്ടറേറ്റില്‍ അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'ഞാനും ഒരു ദുരന്തത്തെ അടുത്തുനിന്ന് കാണുകയും അനുഭവിക്കകയും ചെയ്തിട്ടുണ്ട്. 45- 47 വര്‍ഷം മുമ്പ് ഗുജറാത്തിലെ മോര്‍ബിയില്‍ ഒരു അണക്കെട്ട് ഉണ്ടായിരുന്നു. കനത്തമഴയില്‍ ഡാം പൂര്‍ണ്ണമായും നശിച്ചു. ഇതേത്തുടര്‍ന്ന് മോര്‍ബി നഗരത്തില്‍ വെള്ളം കയറി. നഗരമാകെ 10- 12 അടി ഉയരത്തില്‍ വെള്ളം കയറി, 2,500-ഓളം ജനങ്ങള്‍ മരിച്ചു', മോദി ഓര്‍ത്തു.

അവിടെ ആറുമാസത്തോളം സന്നദ്ധപ്രവര്‍ത്തകനായി താന്‍ പ്രവര്‍ത്തിച്ചെന്നും അതുകൊണ്ട് തനിക്കീ സാഹചര്യങ്ങള്‍ നന്നായി മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായത് എല്ലാം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും പ്രധാനമന്ത്രി വയനാട്ടിലെ ദുരന്തബാധിതർക്ക് ഉറപ്പുനല്‍കി.

1979-ലാണ് മോര്‍ബി ദുരന്തമുണ്ടായത്. മോര്‍ബിയിലെ മച്ചു ഡാം തകര്‍ന്ന് നഗരത്തിലാകെ വെള്ളം കയറുകയായിരുന്നു. രണ്ടായിരത്തിലേറെ ആളുകള്‍ മോര്‍ബി ദുരന്തത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. മുമ്പും പലതവണ മോദി മോര്‍ബി ദുരന്തവുമായി ബന്ധപ്പെട്ട തന്‍റെ അനുഭവം പങ്കുവെച്ചിട്ടുണ്ട്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മോദി പറഞ്ഞു. നിരവധി കുടുംബങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത ദുരന്തത്തിലെ അതിജീവിതര്‍ക്കൊപ്പമാണ് എല്ലാവരുടേയും പ്രാര്‍ഥന. ദുരന്തത്തില്‍ എല്ലാം നഷ്ടമായവരെ സഹായിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ട്. 

നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഉറപ്പാണ് ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ളത്. എല്ലാവരും അവര്‍ക്കൊപ്പമുണ്ട്. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ട്. വയനാട്ടിലേത് സാധാരണദുരന്തമല്ല. ദുരിതബാധിതരെ സഹായിക്കുന്നതിനാണ് പ്രഥമപരിഗണന. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.