
മേപ്പാടി: വല്യുപ്പയുടെ ഷർട്ട് കൈയിലെടുത്ത് മുഖത്തോട് ചേർത്തുവെച്ചു, ഉമ്മയുടെ പർദയെടുത്ത് കുറച്ചുനേരം അതുനോക്കിനിന്നു. ഉറ്റവരുടെ ഓർമ്മകളെ ചേർത്തുപിടിച്ചപ്പോൾ പതിനഞ്ചുകാരൻ മുഹമ്മദ് ഹാനിക്ക് ഉള്ളുപൊള്ളി. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞുപോയ കൂളിയോടൻ കുടുംബത്തിന്റെ തറവാട്ടുവീടിന്റെ അവശിഷ്ടങ്ങളിൽനിന്നാണ് ഹാനി ഉറ്റവരുടെ ഓർമ്മകൾ ഓരോന്നായി തിരഞ്ഞത്. പാത്രങ്ങൾ മുതൽ പാഠപുസ്തകങ്ങൾവരെ ആ മണ്ണിൽ കണ്ണീരോർമ്മയായി അവശേഷിച്ചിരുന്നു.
‘സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക്’ എന്ന തലക്കെട്ടിൽ ഹാനിയുടെ പിതാവ് അലിയുടെ സഹോദരൻ ഷംസുദ്ദിന്റെ മകൾ ഷംഹ പർവീൺ എപ്പോഴോ എഴുതിവെച്ച ഉല്ലാസയാത്രാക്കുറിപ്പും ആ കൂട്ടത്തിലുണ്ടായിരുന്നു. ‘സ്കൂളിൽനിന്ന് ഞങ്ങൾ ബസിൽ വൈത്തിരിയിലേക്ക് പോയി, ബസിൽ ഡാൻസുകളിച്ചു, പാർക്കിലെ റൈഡുകളിൽ കയറി...’ സന്തോഷത്തോടെ അവളന്നെഴുതിയ വാക്കുകൾ ഇന്ന് വായിച്ചവരുടെ കണ്ണുനിറച്ചു. ‘അവൾ നാലിൽ പഠിക്കുമ്പോൾ എഴുതിവെച്ചതാണിത്, അവൾ അഞ്ചിലെത്തി, ഞങ്ങളോടൊപ്പമില്ല’ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ പിതൃസഹോദരി മുംതാസ് ആ കുറിപ്പ് മടക്കി കൈയിലെടുത്തു. ഉപ്പ എന്നും വീട്ടിലേക്ക് വരുമ്പോൾ ഇടാറുള്ള ഷർട്ടും മുണ്ടും ഉമ്മയുടെ പർദയും ഞാൻ അലക്കി ഭദ്രമായി എടുത്തുവെച്ചിട്ടുണ്ടെന്നും ഇനി ഓർമ്മയ്ക്കായി അതൊക്കെയേയുള്ളുവെന്നും മുംതാസ് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവർക്ക് ദുരന്തഭൂമിയിൽ അവശേഷിച്ച പലതും അവരുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളായിരുന്നു.
ഹാനിയുടെ ഉമ്മയും ഉപ്പയും രണ്ടു സഹോദരങ്ങളും ഉൾപ്പെടെ കൂളിയോടൻ കുടുംബത്തിലെ ഒൻപതുപേരെയാണ് ഉരുളെടുത്തത്. കനത്തമഴയിൽ മുണ്ടക്കൈയിലെ തറവാട്‌വീട് സുരക്ഷിതമല്ലാത്തതിൽ എല്ലാവരും ഒരുമിച്ച് മുണ്ടക്കൈ പള്ളിക്ക് സമീപമുള്ള ക്വാർട്ടേഴ്സിലേക്ക് മാറിത്താമസിച്ചതായിരുന്നു. പക്ഷേ ഉരുൾപൊട്ടലിൽ ഹാനിയും ഹാനിയുടെ ഉമ്മയുടെ ഉമ്മ ആയിഷയും പിതൃസഹോദരൻ ഷംസുദ്ദീന്റെ ഇളയമകൾ സിദ്റയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബാക്കിയെല്ലാവരും പോയി. ചൂരൽമലയിൽനിന്ന് ഉരുൾപൊട്ടലിൽ രക്ഷപ്പെട്ട പിതൃസഹോദരി മുംതാസ് അടക്കമുള്ള ബന്ധുക്കൾക്കാപ്പമാണ് ഹാനി ദുരന്തഭൂമിയിലേക്കെത്തിയത്. നവീകരണം നടക്കുന്നതിനിടെ ഉരുൾപൊട്ടലിൽ തകർന്നുപോയ തന്റെ സ്വന്തം വീടിനരികിലും അല്പനേരമിരുന്ന് ഹാനി മടങ്ങി.
Content Highlights: Hani, lost everyone revisits disaster hit area
Published: 19 Aug 2024, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented