പണ്ഡിതനും സൂഫിയുമായ അബ്ദുല്ലാഹിബ്നു മുബാറക്കും സംഘവും ഹജ്ജിനു പോകുകയായിരുന്നു. യാത്രയ്ക്കിടെ ഒരു നാട്ടിലെത്തി. അവിടെവെച്ച് അവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു പക്ഷിയുടെ ജീവന്‍ നഷ്ടപ്പെട്ടു. അതിനെ തൊട്ടടുത്ത ഒഴിഞ്ഞസ്ഥലത്ത് മറവുചെയ്യാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അല്പം വിശ്രമിക്കാമെന്നു കരുതി അവിടെത്തന്നെ ഇരുന്നപ്പോഴാണ് ഒരു സ്ത്രീ ഓടിവന്ന് ആ പക്ഷിയെ എടുത്ത് തിരിച്ചുംമറിച്ചും നോക്കുന്നത്. അത് ശവമാണെന്ന് അബ്ദുല്ലാഹിബിനു മുബാറക്(റ) ഓര്‍മപ്പെടുത്തിയെങ്കിലും ആ സ്ത്രീ പറഞ്ഞതിങ്ങനെയാണ്: ''ഇത് നിങ്ങള്‍ക്ക് നിഷിദ്ധമാണെങ്കിലും(ഭക്ഷിക്കാന്‍) ഞങ്ങള്‍ക്ക് അനുവദനീയമാണ്. കാരണം, വീട്ടില്‍ ഞാനും സഹോദരനും മാത്രമേയുള്ളൂ. ഞങ്ങളുടെ പിതാവ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ സ്വത്ത് പലരും അപഹരിച്ചു. ഞങ്ങള്‍ക്ക് ജോലിയൊന്നുമില്ല.''

To advertise here,

ഇതുകേട്ട് മഹാന്‍ തന്റെ പരിചാരകനോട് ചോദിച്ചു: ''നമ്മുടെ പക്കല്‍ എത്ര ദിനാറുണ്ട്?'' 'ആയിര'മെന്ന് പരിചാരകന്‍. ''എങ്കില്‍ ഇരുപത് ദിനാര്‍മാത്രം അവിടെവെച്ച് ബാക്കിയെല്ലാം ഈ സ്ത്രീക്ക് കൊടുക്കൂ. നമുക്ക് തിരിച്ചു പോകാന്‍ ഇരുപത് ദിനാര്‍ മതിയല്ലോ. ഈ വര്‍ഷം ഹജ്ജ് ചെയ്യുന്നതിനെക്കാള്‍ പുണ്യം ഈ സ്ത്രീയെ സഹായിക്കുന്നതാണ്.'' ഇതു പറഞ്ഞ് അദ്ദേഹവും സംഘവും യാത്ര അവസാനിപ്പിച്ച് മടങ്ങി. ഇസ്ലാമിലെ ആരാധനകളുടെ സാമൂഹികമാനം മനസ്സിലാക്കാന്‍ ഈ ചരിത്രം സഹായിച്ചേക്കും.

മനുഷ്യന്റെ ആരാധനകള്‍ വിവിധ രൂപത്തിലുണ്ട്. ആരാധിക്കുന്ന വ്യക്തിയും അല്ലാഹുവുമായുംമാത്രം ബന്ധിക്കുന്നതാണ് അതിലൊന്ന്. നിസ്‌കാരം, ഹജ്ജ് എന്നിവയൊക്കെ ഇതില്‍പ്പെടും. മറ്റൊന്ന് വ്യക്തിയെയും തന്റെ സഹമനുഷ്യരെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ദാനധര്‍മങ്ങള്‍ ഇതിനുദാഹരണമാണ്. മനുഷ്യനും പ്രകൃതിയും തമ്മില്‍ ബന്ധപ്പെടുന്നതാണ് മറ്റൊരിനം ആരാധന. മൃഗങ്ങളെ ഉപദ്രവിക്കരുത്, അനാവശ്യമായി മരം മുറിക്കരുത് തുടങ്ങി ഇസ്ലാം മുന്നോട്ടുവെക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ ആശയങ്ങള്‍ ഈ ഗണത്തിലാണ് ഉള്‍പ്പെടുക.