ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ തൊടുത്ത മിസൈലുകളില്‍ ഒരെണ്ണംപോലും പാകിസ്താന് പ്രതിരോധിക്കാനായില്ലെന്ന് പാക് പൗരന്‍. ഇതുസംബന്ധിച്ച് പാക് മാധ്യമങ്ങളും സര്‍ക്കാരും സൈന്യവും തെറ്റായ റിപ്പോര്‍ട്ടുകളാണ് പുറത്തുവിടുന്നതെന്നും പാക് പൗരനാണെന്ന് അവകാശപ്പെടുന്നയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയുംചെയ്തു. ബിജെപി നേതാവ് അമിത് മാളവ്യ അടക്കമുള്ളവർ ഈ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.

To advertise here,

''ഇന്ത്യ മിസൈലുകള്‍ തൊടുത്തു. ഇന്ത്യ അവരുടെ ലക്ഷ്യം കണ്ടു. പാകിസ്താന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് അതിലൊരു മിസൈല്‍ പോലും തടുക്കാൻ കഴിഞ്ഞില്ല. ഞങ്ങള്‍ പരാജയപ്പെട്ടു. ഇതാണ് യാഥാര്‍ഥ്യം. ഞാന്‍ ഇന്ത്യയെ പുകഴ്ത്തുകയല്ല. ഇറാന്‍ ഇരുന്നൂറും നാനൂറും മിസൈലുകള്‍ തൊടുക്കുമ്പോള്‍ ഇസ്രയേല്‍ അതില്‍ ഭൂരിഭാഗവും തടയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ എത്രത്തോളം ശക്തമാണെന്നതിന്റെ തെളിവാണത്. പക്ഷേ, ഇന്ത്യ തൊടുത്ത 24 മിസൈലുകളില്‍ ഒരെണ്ണംപോലും നമുക്ക് തടയാനായില്ല. ഇന്ത്യ നമ്മുടെ മിലിട്ടറി മേഖലകളെ ലക്ഷ്യംവെച്ചിരുന്നില്ല. പക്ഷേ, അവയെ ലക്ഷ്യംവെച്ചിരുന്നെങ്കില്‍ ആരാണ് അവരെ തടയുക'', യുവാവ് വീഡിയോയില്‍ ചോദിക്കുന്നു.

ഇന്ത്യ നടത്തിയ തിരിച്ചടിയെ പാകിസ്താന്‍ ഫലപ്രദമായി പ്രതിരോധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും യുവാവ് പറയുന്നുണ്ട്. പാകിസ്താന്‍ മാധ്യമങ്ങള്‍ തെറ്റായവിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.