ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംഘര്‍ഷത്തില്‍ അയവുണ്ടാക്കാന്‍ നയതന്ത്ര സമീപനത്തിന് തയ്യാറാകണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് മുന്‍പ്രധാനമന്ത്രിയും സഹോദരനുമായ നവാസ് ഷെരീഫിന്റെ ഉപദേശം. പഹല്‍ഗാം ഭീകരരാക്രമണവും പിന്നാലെ സിന്ധുനദീജലക്കരാര്‍ മരവിച്ചുകൊണ്ടുള്ള ഇന്ത്യയുടെ നടപടിയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാക് പ്രകോപനങ്ങളും ഇന്ത്യയുടെ തിരിച്ചടികളും തുടരുന്ന സാഹചര്യത്തില്‍ ഭരണപരമായി സഹോദരനെ സഹായിക്കുന്നതിനായി ലണ്ടനില്‍നിന്ന് പാകിസ്താനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവാസ് ഷെരീഫ് എന്നാണ് ദ എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയില്‍ ദേശീയ സുരക്ഷാസമിതി സ്വീകരിച്ച തീരുമാനങ്ങള്‍ സംബന്ധിച്ച് നവാസ് ഷെരീഫിന് ഷെഹ്ബാസ് വിശദീകരണം നല്‍കിയിരുന്നു. ഇതിനുശേഷമാണ് നയതന്ത്രപരമായി സംഘര്‍ഷത്തില്‍ അയവുവരുത്താനുള്ള നീക്കം നടത്തണമെന്ന് മുന്‍പ്രധാനമന്ത്രി നിര്‍ദേശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനും സമാധാനം പുനഃസ്ഥാപിക്കാനും ലഭ്യമായ എല്ലാ നയതന്ത്ര മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തണമെന്നാണ് നവാസ് ഷെരീഫ് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് 2023-ല്‍ നവാസ് ഷെരീഫ് പറയുകയുണ്ടായി. മികച്ച ഭരണം കാഴ്ചവെച്ചിട്ടും 1999-ല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ പുറത്താക്കപ്പെട്ടതിനുകാരണം കാര്‍ഗില്‍ യുദ്ധത്തെ എതിര്‍ത്തതിനാലാണെന്ന് നവാസ് ഷെരീഫ് പറഞ്ഞതായി ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായുള്ള ഒരു കരാര്‍ 1999-ല്‍ പാകിസ്താന്‍ ലംഘിച്ചതായും നവാസ് ഷെരീഫ് വെളിപ്പെടുത്തിയിരുന്നു. 1998 മേയില്‍ പാകിസ്താന്‍ അഞ്ച് ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയതായും അതിനുശേഷം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി പാകിസ്താനുമായി കരാറുണ്ടാക്കുകയും ആ കരാറാണ് 1999-ല്‍ തങ്ങള്‍ ലംഘിച്ചതെന്നും നവാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി 1999 ഫെബ്രുവരി 21-ന് ഒപ്പുവെച്ച ലാഹോര്‍ കരാറിനെ കുറിച്ചായിരുന്നു നവാസ് ഷെരീഫിന്റെ പരാമര്‍ശം. എന്നാല്‍, കരാര്‍ ഒപ്പുവെച്ച് അല്‍പകാലത്തിനുശേഷം പാക് സൈന്യം കാര്‍ഗിലിലേക്ക് നുഴഞ്ഞുകയറുകയും യുദ്ധത്തിന് വഴിവെക്കുകയും ചെയ്തു.
Content Highlights: Former Pakistan PM Nawaz Sharif advises current PM Shehbaz Sharif to de-escalate tensions with India
Published: 09 May 2025, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented