ണപ്പൊട്ടന് നിറംപകരാന്‍ എണ്‍പത്തിരണ്ടാമത്തെ വയസ്സിലും ചമയങ്ങളുടെ പണിപ്പുരയിലാണ് നിട്ടൂര്‍ വെള്ളൊലിപ്പില്‍ തറവാട്ടു കാരണവര്‍ കേളപ്പന്‍ പണിക്കര്‍. കുറ്റ്യാടി, നാദാപുരം, വടകര, പേരാമ്പ്ര, ഭാഗങ്ങളില്‍ ഓണനാളുകളില്‍ ഓലക്കുടചൂടി, മണികുലുക്കി, തൊക്കാമ്പു(തോള്‍സഞ്ചി)മേന്തി എത്തുന്ന ഓണേശ്വരന്മാര്‍ക്കുള്ള ചമയങ്ങള്‍ തയ്യാറാക്കുന്നത് ഇദ്ദേഹമാണ്. 70 വര്‍ഷമായി ഇദ്ദേഹം ഈ ചമയങ്ങള്‍ക്കൊപ്പം കൂടിയിട്ട്.

To advertise here,

ഓണനാളുകളില്‍ രാവിലെ വീടുകളില്‍ ഓണേശ്വരന്മാര്‍ എത്തിക്കഴിഞ്ഞാല്‍ ഐശ്വര്യം വര്‍ധിക്കുമെന്നാണ് വിശ്വാസം. വീട്ടിലെത്തുന്ന ഓണപ്പൊട്ടനെ വിളക്കും അരിയും കിണ്ടിയില്‍ വെള്ളവും നിറച്ചുവെച്ച് വീട്ടുകാര്‍ സ്വീകരിക്കും. എല്ലാവരും ദക്ഷിണനല്‍കും. ഓണപ്പൊട്ടന്‍ വീട്ടുകാരെ ആശിര്‍വദിക്കും ഉത്രാടം നാളിലാണ് ഓണപ്പൊട്ടന്മാര്‍ നാടുകാണാനിറങ്ങുക. തിരുവോണനാളിലും പോകും. ഇതും കഴിഞ്ഞ് അവിട്ടം നാളിലാണ് ഓണപ്പൊട്ടന്മാരും അവരുടെ കുടുംബവും ഓണം ആഘോഷിക്കുന്നത്

വാഴപ്പോളകൊണ്ട് മുടി, മുരിക്കിന്റെ വളകള്‍

ഓണേശ്വരനെ മനോഹരമാക്കാന്‍ വളരെ നേരത്തേതന്നെ ഒരുക്കം തുടങ്ങും കേളപ്പന്‍ പണിക്കര്‍. വെള്ളൊലിപ്പില്‍ തറവാട്ടില്‍നിന്ന് ഇത്തവണ ഓണത്തിന് മകന്‍ രാജേഷ് പണിക്കരും മകളുടെ മകന്‍ ലാലു പണിക്കരും ഉള്‍പ്പെടെ 12 പേരാണ് ഓണപ്പൊട്ടന്‍വേഷം കെട്ടുന്നത്. കദളിവാഴയുടെ പോളയില്‍നിന്നുള്ള നാരുകൊണ്ടാണ് മുടിയും താടിയും നിര്‍മിക്കുക. ഒറോപ്പക്കൈതനാരുകൊണ്ടുണ്ടാക്കുന്നതാണ് കിരീടം.

ആഭരണങ്ങളില്‍ പ്രധാനമായ വള നിര്‍മിക്കുന്നത് മുരിക്കുകൊണ്ടാണ്. ഒരു വര്‍ഷംമുമ്പെ മുരിക്ക് മുറിച്ച് പുകയത്ത് ഉണക്കിയശേഷം കൈകൊണ്ട് ചെത്തിയെടുക്കുന്നതാണ് വളകള്‍.

ചുവപ്പ് കച്ചമുണ്ട് (കാണി), മുന്നാക്ക്, ഓലക്കുട, മണി, ദക്ഷിണ വാങ്ങിയെടുക്കാനുള്ള തോള്‍സഞ്ചി എന്നിവയുമുണ്ടാകും. മുഖത്ത് പുരട്ടാനുള്ള ചായങ്ങളില്‍ ചായില്യം മനയോലയില്‍ ചേര്‍ത്തത് പ്രധാനമാണ്.നിലവിളക്കിന്റെ കരി ഉപയോഗിച്ചാണ് പുരികം എഴുത്ത്.

ഗ്രാമവീഥികളില്‍ ഓണത്തിന്റെ വരവറിയിച്ചെത്തുന്ന കെട്ടിക്കോലമായ ഓണപ്പൊട്ടന്മാരുടെ കൂട്ടമായുള്ള വരവ് നിട്ടൂര്‍ ഗ്രാമത്തിലെ മനോഹരമായ കാഴ്ചയാണ്. എല്ലാ വര്‍ഷവും ഇത് കാണാന്‍ ഒട്ടേറെപ്പേര്‍ നിട്ടൂരിലെത്തും.