അച്ഛൻ‌ തിലകനോടുള്ള സ്‌നേഹവും ബഹുമാനവുമെല്ലാം ഷമ്മി തിലകനോട് ആരാധകര്‍ കാണിക്കാറുണ്ട്. ബേസില്‍ ജോസഫ് നായകനായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ പാല്‍തു ജാന്‍വര്‍ എന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുമായാണ് ഷമ്മി തിലകന്‍ എത്തിയത്. അതിനു വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഇത്തവണ ഓണത്തിന് അതിന്റെ സന്തോഷം കൂടി ഷമ്മി തിലകനുണ്ട്. ഓണവിശേഷങ്ങള്‍ ഷമ്മി തിലകന്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു. 

To advertise here,

അച്ഛനോടൊപ്പമുള്ള ഓണം

നാടകസ്ഥലത്ത് ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ വീടുകളില്‍ വളരെ കുറച്ചല്ലേ ഉണ്ടാവുകയുള്ളൂ. ഓണമെന്നത് ഞങ്ങള്‍ നാടകക്കാരുടെ സീസണാണ്. ജനങ്ങള്‍ക്കിടയിലാണ് ഞങ്ങളുടെ ഓണാഘോഷം നടന്നിട്ടുള്ളത്. നാടകം കളിക്കുന്ന സ്ഥലത്തെ നാട്ടുകാര്‍ സദ്യയൊക്കെ  ഒരുക്കിത്തന്നിട്ടുണ്ട്. വീട്ടില്‍ പണ്ടും വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നു. അച്ഛനും പി.ജെ. ആന്റണി സാറുമൊക്കെയാണ് നാടകത്തിലും വിവരമുണ്ടാകുന്ന കാര്യത്തിലുമൊക്കെ എന്റെ ഗുരുക്കന്മാര്‍. പത്താംതരം വരെയേ പഠിച്ചിട്ടുള്ളൂ. ഇതിനിടയില്‍ത്തന്നെ നാടകത്തിലേക്കിറങ്ങി. പിന്നെയുള്ള വിദ്യാഭ്യാസം മൊത്തം വേദിയില്‍ നിന്ന് ലഭിച്ചതാണ്.

ഓണത്തേക്കുറിച്ചുള്ള അച്ഛന്റെ നാടകസംഭാഷണം

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്  പി.ജെ. ആന്റണിയുടെ നാടകമായ ഭാഗ്യത്തില്‍ അഭിനയിക്കുന്നത്. അതിന്റെ തുടക്കം തന്നെ ഓണമാണ്. അതില്‍ ആന്റണി എഴുതിയ ഒരു ഡയലോഗുണ്ട്. അച്ഛനാണ് പറയുന്നത്. എനിക്ക് ആ നാടകത്തില്‍ അച്ഛന്റെ മകന്‍ വേഷം തന്നെയാണ്. അമ്മ കഥാപാത്രം എന്നെ അടിക്കുകയാണ്. പിന്‍ഭാഗം കീറിയ നിക്കറൊക്കെയാണ് എനിക്ക്. അപ്പോള്‍ കയറിവരുന്ന അച്ഛന്‍ ചോദിക്കുകയാണ്, ഈ ഓണമൊക്കെ ആരെങ്കിലും ആഘോഷിക്കുമോ? മനുഷ്യന് ഇത്രയും ഉപകാരം ചെയ്ത മഹാബലിയെ ചവിട്ടിത്താഴ്ത്തിയ ദിവസമാണിന്ന്. അതിന് നെഞ്ചത്തടിച്ച് കരയുകയല്ലേ വേണ്ടതെന്ന്. അങ്ങനെയുള്ള ഒരുധാരണയാണ് അന്നുമുതലേ എന്റെ മനസില്‍.