ഏതൊരു കലാസൃഷ്ടിയും അത് സംഗീതമോ സാഹിത്യമോ ആകട്ടെ, ആസ്വദിക്കുന്നവരുടെ ഭാവനകള്‍ക്കുകൂടി ഇടം നല്‍കുന്നതാകണമെന്ന് സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ. ആസ്വാദകരില്‍ ഭാവനാലോകം തീര്‍ക്കുന്ന എഴുത്തുകളും സംഗീതവും ആണ് മികച്ച കലാസൃഷ്ടികള്‍. ശ്രീനാരായണഗുരുവിന്റെ കൃതികളിലെല്ലാം അതുണ്ട്- അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ  'ഡിസ്‌കവറിങ് ശ്രീനാരായണഗുരു ത്രൂ മ്യൂസിക്' എന്ന വിഷയത്തില്‍ സരസ്വതി നാഗരാജനുമായി സംസാരിക്കുകയായിരുന്നു ടി.എം. കൃഷ്ണ.

To advertise here,

'ഏതൊരു മികച്ച എഴുത്തിനും വിവിധ തലങ്ങളുണ്ട്. എഴുത്ത് വിവിധതലങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് എല്ലാ മനുഷ്യരോടും സംവദിക്കണം. ഏതൊരു കലാസൃഷ്ടിയും അത് സംഗീതമോ സാഹിത്യമോ ആകട്ടെ, ആസ്വദിക്കുന്നവരുടെ ഭാവനകള്‍ക്കുകൂടി ഇടം നല്‍കുന്നതാകണം. അതാണ് മികച്ച കലാസൃഷ്ടികളുടെ പ്രത്യേകത. ശ്രീനാരായണഗുരുവിന്റെ കൃതികളിലെല്ലാം അതുണ്ട്. അവയില്‍ വിവിധതലങ്ങളുണ്ട്. ഭാഷയും സമകാലീനമായ പ്രയോഗങ്ങളുമൊക്കെ ഗുരുവിന്റെ കൃതികളെ വ്യത്യസ്തമാക്കുന്നു'.

കവിത സംഗീതാത്മകമാണ് എന്ന് പറയുമ്പോഴും അതിന് പല മാനങ്ങളുണ്ട്. പാടുമ്പോള്‍ വാക്കുകളുടെ അര്‍ത്ഥമല്ല, ശബ്ദത്തിന്റെ അര്‍ത്ഥംകൂടിയാണ് പുറത്തുവരിക. ഒരു സംഗീതജ്ഞനെന്ന നിലയില്‍ എനിക്കത് മനസ്സിലാകും. സംഗീതം വരുന്നത് സാഹിത്യത്തിന്റെ, അക്ഷരത്തിന്റെ ശബ്ദത്തില്‍നിന്നുമാണ്.

ഒരുപാട് പല സംഗീതജ്ഞര്‍ക്കും അമിത പ്രാധാന്യം നല്‍കി വരുന്നത് കാണാം. എന്നാല്‍ നമുക്ക് വ്യത്യസ്തകളുള്ള പല ആളുകളുമുണ്ട്. സാഹിത്യമുണ്ട്. അവയ്ക്കെല്ലാം അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. കഴിഞ്ഞകാലത്തിലെ പാട്ടുകാരെ മാത്രമല്ല, ഇന്ത്യയൊട്ടാകെയുള്ള വൈവിധ്യം നിറഞ്ഞ പുതിയ ശബ്ദങ്ങള്‍ നമ്മള്‍ കേള്‍ക്കണം. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.