ഒരു സ്ത്രീ അടുക്കളയില്‍ നില്‍ക്കുന്നതും രാഷ്ട്രീയത്തിലിറങ്ങുന്നതും അവരുടെ മാത്രം സ്വാതന്ത്ര്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. രാഷ്ട്രീയ പരിചയം ഇല്ലാതെയാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. സ്ത്രീയായതുകൊണ്ട് പ്രത്യേകിച്ച് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച് 'റീ ഇമേജിന്‍ ഇന്ത്യ, വുമന്‍ ഇന്‍ പവര്‍ പൊളിറ്റിക്സ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

To advertise here,

വനിതാ സംവരണമൊക്കെയുണ്ടെങ്കിലും പല ഗ്രാമീണ മേഖലയിലും തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ ഇന്നും അടുക്കളയില്‍ തന്നെയാണ്. തിരഞ്ഞെടുക്കപ്പെട്ടവര്‍ അടുക്കളയില്‍ ഇരുന്ന് അവരുടെ ഭര്‍ത്താക്കന്‍മാരാണ് പലപ്പോഴും യോഗത്തിനും മറ്റും വരുന്നത്. ഇത് ഞാന്‍ നേരിട്ട് കണ്ടതാണ്. ഞാന്‍ പങ്കെടുക്കുന്ന മീറ്റിങ് ആണെങ്കില്‍ ഇതിന് ശക്തമായ താക്കീത് നല്‍കാറുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ വരണമെന്ന് കര്‍ശനമായി ആവശ്യപ്പെടാറുണ്ടെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് അവരെ ഉന്നമനത്തിലെത്തിക്കാനുള്ള ഏക പോംവഴി. അതിലൂടെ മാത്രമേ അവര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ. വനിതാരാഷ്ട്രീയപ്രവര്‍ത്തക എന്നല്ല രാഷ്ട്രീയ പ്രവര്‍ത്തക എന്ന് അറിയപ്പെടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്തിലും ആണ്‍ പെണ്‍ എന്ന ഉപയോഗം കുറഞ്ഞാല്‍ തന്നെ സമത്വം വന്നുചേരുമെന്നും മഹുവ ചൂണ്ടിക്കാട്ടി.