
കൊച്ചി: ഇന്നലെയിൽനിന്ന് നാളെയിലേക്കുള്ള സംക്രമണമുഹൂർത്തമായി മാതൃഭൂമി ഒരു നൂറ്റാണ്ടിനെ തൊട്ട് മറ്റൊന്നിലേക്ക് പദമൂന്നി.
‘‘അനുനിമിഷം ലോകവും കേരളവും മലയാളിയും മാറുകയാണ്. പ്രൗഢമായ ചരിത്രത്തിൽ കാൽതൊട്ടുനിന്ന് സാമൂഹികപ്രതിബദ്ധതയോടെ വർത്തമാനകാലത്തിൽ പ്രവർത്തിക്കാൻ മാതൃഭൂമിക്ക് സാധിക്കട്ടെ... ഇനിയും ഒരുപാട് ദൂരങ്ങൾ മുന്നോട്ടു പോകട്ടെ’’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിക്കുമ്പോൾ മാതൃഭൂമിയുടെ ഒരുവർഷത്തെ ശതാബ്ദിയാഘോഷം സഫലസമാപ്തിയിലെത്തുകയായിരുന്നു.
നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ സാക്ഷിയായി കേരളപ്പെരുമ നിറഞ്ഞ സദസ്സ്. അതിന്റെ അങ്ങേയറ്റത്ത് കെ.പി. കേശവമേനോന്റെയും എം.പി. വീരേന്ദ്രകുമാറിന്റെയും സ്മൃതിചിത്രങ്ങൾ. പിന്നെ സത്യം, സമത്വം, സ്വാതന്ത്ര്യം എന്നീ മൂന്നു കാവൽവിളക്കുകളും...
മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെയും അതിൽ മാതൃഭൂമിക്കുള്ള പങ്കിനെയും കോർത്തിണക്കിയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം. ‘‘മാതൃഭൂമിയെപ്പോലെ ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ മാതൃകയുള്ള സ്ഥാപനങ്ങൾക്ക് നാനാത്വത്തിൽ ഏകത്വവും മതനിരപേക്ഷതയും ഫെഡറലിസവും ഉൾപ്പെടെയുള്ള മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും വലിയ ഉത്തരവാദിത്വമുണ്ട്’’ -അദ്ദേഹം പറഞ്ഞു.
നൂറുവർഷത്തിന്റെ ഓർമച്ചെപ്പായ സ്മരണിക മുഖ്യാതിഥിയായ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി അനുരാഗ് ഠാക്കൂർ സാഹിത്യകാരൻ സി. രാധാകൃഷ്ണന് നൽകി പ്രകാശനംചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വഴികാട്ടിയായ തിളങ്ങുന്ന നക്ഷത്രമാണ് മാതൃഭൂമിയെന്ന് പ്രശംസിച്ച കേന്ദ്രമന്ത്രി, കോവിഡ് കാലത്ത് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാത്തതിൽ മാതൃഭൂമിയെ അഭിനന്ദിക്കുകയുമുണ്ടായി.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ അധ്യക്ഷത വഹിച്ചു. ആധുനിക സാങ്കേതികവിദ്യകൾക്കൊപ്പം മുന്നേറുമ്പോഴും മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് മാതൃഭൂമിയുടെ നയമെന്നും നൂറുവർഷത്തിന്റെ പാരമ്പര്യത്തെ കരുത്താക്കിയാകും മുന്നോട്ടുള്ള യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, എം.പി.മാരായ ബെന്നി ബെഹനാൻ ജോസ് കെ. മാണി, ജെബി മേത്തർ, അൻവർ സാദത്ത് എം.എൽ.എ. എന്നിവർ ആശംസയർപ്പിച്ചു. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സ്വാഗതവും ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് നന്ദിയും പറഞ്ഞു.
അമ്പതുവർഷമായി മാതൃഭൂമിയോടൊപ്പം സഞ്ചരിക്കുന്ന 71 ഏജന്റുമാരെ ആദരിച്ചുകൊണ്ടാണ് ശതാബ്ദിയാഘോഷസമാപനച്ചടങ്ങ് തുടങ്ങിയത്. ഓരോ പ്രഭാതത്തിലും മലയാളിയുടെ ഹൃദയത്തിന്റെ പൂമുഖത്തേക്ക് മാതൃഭൂമി എത്തിക്കുന്നവർക്കുള്ള പ്രണാമമായിരുന്നു അത്. ഒരുവർഷംമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത ശതാബ്ദിയാഘോഷമാണ് മാർച്ച് 18 ശനിയാഴ്ച മാതൃഭൂമിയുടെ നൂറാം പിറന്നാൾദിനത്തിൽ സമാപിച്ചത്.
Content Highlights: Mathrubhumi 100 Years celebration, Chief Minister Pinarayi vijayan, Ernakulam
Published: 19 Mar 2023, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented