കൊച്ചി: ശതാബ്ദി പിന്നിട്ടുള്ള യാത്ര മാതൃഭൂമി അഭംഗുരം തുടരുമെന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ പറഞ്ഞു. ശതാബ്ദിയാഘോഷത്തിന്റെ സമാപനച്ചടങ്ങിൽ സ്വാഗതമാശംസിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

"സത്യത്തിന്റെയും നീതിയുടെയും ശബ്ദത്തിലൂടെ മാതൃഭൂമി തുടർന്നും മലയാളിയെ വിളിച്ചുണർത്തും. കോഴിക്കോട്ടും കൊച്ചിയിലും ഓരോ എഡിഷൻ എന്ന നിലയിൽനിന്ന് 15 എഡിഷനുകളുള്ള പത്രമായി മാതൃഭൂമിയെ വളർത്തിയെടുക്കാനായതിൽ അഭിമാനമുണ്ട്. ഒത്തൊരുമയും ജീവനക്കാരുടെ സഹകരണവും ജനങ്ങളുടെ പിന്തുണയുമാണ് അതിന് ഊർജമായത്.

ഇന്ന് ജീവിതത്തിന്റെ വിവിധമേഖലകളെ സ്പർശിക്കുന്ന 12 പ്രസിദ്ധീകരണങ്ങൾ മാതൃഭൂമിയിൽ നിന്നിറങ്ങുന്നുണ്ട്. ലോകത്തെങ്ങുമുള്ള മലയാളികൾക്കായി ഓൺലൈൻ എഡിഷൻ, മാതൃഭൂമി ടി.വി., ക്ലബ്ബ് എഫ്.എം. ഇങ്ങനെ വളർന്നുകൊണ്ടിരിക്കുകയാണ് മാതൃഭൂമി. ഒരുനൂറ്റാണ്ട് പിന്നിട്ട ഈ യാത്ര പുരോഗതിയിലേക്കുള്ള മലയാളിയുടെ സഞ്ചാരംകൂടിയായിരുന്നു.

മാതൃഭൂമി ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ ചെയർമാൻസ്ഥാനത്തിരിക്കാൻ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. അതോടൊപ്പം, ഈ ആഘോഷം വളരെക്കാലം സ്വപ്നം കണ്ടിരുന്ന മുൻചെയർമാൻ എം.പി. വീരേന്ദ്രകുമാർ ഇന്ന് നമ്മോടൊപ്പമില്ല എന്ന വേദനയുമുണ്ട്. പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട് ആധുനിക മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്ന ശുഭപ്രതീക്ഷ എനിക്കുണ്ട്"- അദ്ദേഹം പറഞ്ഞു