അഹമ്മദാബാദ്: അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ എന്ന യുവതാരത്തിന്റെ വെടിക്കെട്ടാണ് നിറഞ്ഞുനിന്നത്. മത്സരത്തില്‍ ഗില്ലിന്റെ വെടിക്കെട്ടിന് സാക്ഷിയായി 16-ാം ഓവര്‍ വരെ മുംബൈ ഇന്ത്യന്‍സ് വിക്കറ്റ്കീപ്പര്‍ ഇഷാന്‍ കിഷന്‍ പിന്നിലുണ്ടായിരുന്നു. എന്നാല്‍ 16-ാം ഓവറിന് ശേഷം മുംബൈയ്ക്ക് കനത്ത തിരിച്ചടിയേറ്റു. ഇഷാന്‍ കിഷന്‍ പവലിയനിലേക്ക് തിരിച്ചുനടക്കുന്ന കാഴ്ചയാണ് ആരാധകര്‍ക്ക് ഞെട്ടല്‍ സമ്മാനിച്ചത്. 

To advertise here,

മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റതിനാലാണ് ഇഷാന്‍ കിഷന് മത്സരം പൂര്‍ത്തിയാക്കാനാവാതെ വന്നത്. സഹതാരം ക്രിസ് ജോര്‍ദാനുമായി കൂട്ടിയിടിച്ചതാണ് താരത്തിന് വിനയായത്. ഓവര്‍ കഴിഞ്ഞ് ഫീല്‍ഡിങ് പൊസിഷന്‍ മാറുന്നതിനിടെയാണ് ക്രിസ് ജോര്‍ദാനും ഇഷാന്‍ കിഷനും കൂട്ടിയിടിക്കുന്നത്. ഇഷാന്റെ കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു.

മത്സരം തുടരാനാവാത്ത സാഹചര്യം വന്നതോടെ കിഷന്‍ കളത്തില്‍ നിന്ന് മടങ്ങി. പകരക്കാരനായി വന്ന് വിഷ്ണു വിനോദാണ് മുംബൈയ്ക്കായി കീപ്പറുടെ റോള്‍ ഏറ്റെടുത്തത്. അതോടെ ബാറ്റിങ്ങിനും കിഷന് ഇറങ്ങാനാവാതെ വന്നു. പകരം നേഹല്‍ വധേരയാണ് രോഹിത്തിനൊപ്പം മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ നാല് റണ്‍സെടുത്ത വധേര ആദ്യ ഓവറില്‍ തന്നെ പുറത്തായി.