ചെന്നൈയുടെ മത്സരങ്ങൾ എവിടെവെച്ചായാലും ഗാലറി മഞ്ഞക്കടലാകുന്ന കാഴ്ചയാണ് ഐപിഎല്ലിലുടനീളം കാണാനായത്. മഹേന്ദ്ര സിങ് ധോനി എന്ന മനുഷ്യനെ മാത്രം മൈതാനത്ത് കാണാനായി വന്ന അനേകായിരങ്ങളുണ്ട്. അയാള്‍ക്കായുള്ള പ്ലക്കാര്‍ഡുകള്‍കൊണ്ട് ഗാലറികള്‍ നിറഞ്ഞു. അയാള്‍ മൈതാനത്ത് ഇറങ്ങുമ്പോഴൊക്കെ നിലയ്ക്കാത്ത ആരവങ്ങള്‍. തന്നെ ഇവര്‍ ഉടനീളം പിന്തുടരുകയാണെന്നാണ് തോന്നുന്നതെന്ന് ധോനി തന്നെ ആരാധകരെക്കുറിച്ച് പറഞ്ഞുവെച്ചു. 

To advertise here,

ഒരുപക്ഷേ കരിയറിന്റെ അവസാനത്തിലെത്തിനില്‍ക്കുന്ന മറ്റൊരു ക്രിക്കറ്റ് താരത്തിനും ഇതുപോലൊരു വരവേല്‍പ്പ് ലഭിച്ചിട്ടുണ്ടാകില്ല. പല തവണ ധോനി ക്രീസില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ലൈവ് സ്ട്രീമിങ്ങില്‍ രണ്ട് കോടിയിലധികം കാഴ്ചക്കാരുണ്ടായി. ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ് ഗായകന്‍ അര്‍ജിത് സിങ് ധോനിയുടെ കാല്‍തൊട്ട് വന്ദിച്ചാണ് ഇഷ്ടം പ്രകടിപ്പിച്ചത്. അടങ്ങാത്ത സ്‌നേഹമൊഴുകി പടരുന്ന സ്റ്റേഡിയങ്ങള്‍ക്ക് നടുവില്‍ തലപ്പൊക്കത്തില്‍ ഈ നാല്‍പ്പത്തൊന്നുകാരന്‍ കളിക്കാനിറങ്ങി.  ഇനിയുമെത്രനാള്‍ ഇങ്ങനെയൊരു മനുഷ്യന്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും?