അഹമ്മദാബാദ്: അങ്ങനെ 2023 ഐ.പി.എല്ലിന് തിരശ്ശീല വീണു. അഹമ്മാദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടമുയര്‍ത്തി. അഞ്ചുകിരീടങ്ങള്‍ നേടിക്കൊണ്ട് ധോനിയും സംഘവും ചരിത്രത്തിലിടം നേടി. ഇത്തവണ നിരവധി അസുലഭ മുഹൂര്‍ത്തങ്ങള്‍ക്ക് ഐ.പി.എല്‍ വേദിയായി. നിരവധി റെക്കോഡുകള്‍ ഇത്തവണ തകര്‍ക്കപ്പെട്ടു. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 

To advertise here,

സെഞ്ചുറികളുടെ പിറവിയില്‍ 2023 ഐ.പി.എല്‍ റെക്കോഡ് സ്വന്തമാക്കി. 12 സെഞ്ചുറികളാണ് ഇത്തവണ പിറന്നത്. 2022-ലെ എട്ട് സെഞ്ചുറികളുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. 2016-ല്‍ ഏഴ് സെഞ്ചുറികളാണ് പിറന്നത്. ശുഭ്മാന്‍ ഗില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയപ്പോള്‍ വിരാട് കോലി രണ്ട് സെഞ്ചുറികള്‍ നേടി. ഹാരി ബ്രൂക്ക്, വെങ്കടേഷ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, പ്രഭ്‌സിമ്രാന്‍ സിങ്, ഹെയ്ന്റിച്ച് ക്ലാസ്സന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരും ഈ സീസണില്‍ മൂന്നക്കം കണ്ടു. തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിക്കൊണ്ട് ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരമായി വിരാട് കോലി മാറി. ഏഴ് സെഞ്ചുറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

ഇത്തവണ 37 തവണയാണ് ടീം സ്‌കോര്‍ 200 ന് മുകളില്‍ പോയത്. ഇത് ഐ.പി.എല്ലിലെ സര്‍വകാല റെക്കോഡാണ്. 2022-ല്‍ 18 തവണ മാത്രമാണ് 200-ലധികം റണ്‍സ് ടീമുകള്‍ നേടിയത്. അതിന്റെ ഇരട്ടിയാണ് ഇത്തവണ പിറന്നത്. 200 റണ്‍സ് ചേസ് ചെയ്ത് ജയിച്ചതിലും ഇത്തവണ റെക്കോഡ് പിറന്നു. എട്ട് തവണ ടീമുകള്‍ 200-ലധികം റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചു. ഇതിനുമുന്‍പ് 2014-ല്‍ മൂന്ന് തവണ 200 റണ്‍സിലധികം പിന്തുടര്‍ന്ന് ജയിച്ചതിന്റെ റെക്കോഡ് പഴങ്കഥയായി. 

ഇത്തവണത്തെ ഐ.പി.എല്‍ ബാറ്റര്‍മാരുടെ പ്രിയപ്പെട്ടതായി മാറി. ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് ആവറേജ് ചരിത്രത്തിലാദ്യമായി ഇത്തവണ 183-ലെത്തി. ഇതിനുമുന്‍പ് 172 ആയിരുന്നു ഏറ്റവും ഉയര്‍ന്ന ഐ.പി.എല്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആവറേജ്. റണ്‍റേറ്റിലും 2023 ഐ.പി.എല്‍ റെക്കോഡിട്ടു. ഇത്തവണ 8.99 ആണ് റണ്‍ റേറ്റ്. 

അര്‍ധസെഞ്ചുറികളുടെ എണ്ണത്തിലും 2023 ഐ.പി.എല്‍ ബഹുദൂരം മുന്നിലെത്തി. കഴിഞ്ഞ സീസണില്‍ 118 അര്‍ധസെഞ്ചുറികളാണ് പിറന്നതെങ്കില്‍ ഇത്തവണ അത് 153 ആയി വര്‍ധിച്ചു. എട്ട് തവണ അര്‍ധസെഞ്ചുറി നേടി ഫാഫ് ഡുപ്ലെസ്സിയാണ് ഇത്തവണ മുന്നിലെത്തിയത്. വിരാട് കോലി ആറ് അര്‍ധസെഞ്ചുറികള്‍ നേടി. ഒരു ഐ.പി.എല്‍ ഫൈനലിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ബാറ്റുചെയ്യുമ്പോള്‍ മഴ വില്ലനായി വരികയും വിജയലക്ഷ്യം 171 ആയി ചുരുക്കുകയും ചെയ്തു.