പനജി: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. നവംബർ 20 മുതൽ ആരംഭിച്ച മേളയിൽ 15 സിനിമകളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സുവർണമയൂരത്തിനായി മാറ്റുരയ്ക്കുന്നത്. ആസിഫ് അലി നായകനായി തമർ കെ.വി സംവിധാനം ചെയ്ത സർക്കീട്ട്, രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ, സന്തോഷ്‌ ധവകറിന്റെ ഗോന്ധൽ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമകള്‍. സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍.

To advertise here,

ശ്യാമപ്രദാസ് മുഖർജി ഓഡിറ്റോയത്തിൽ വൈകീട്ട് നാല് മണിമുതൽ സമാപന ചടങ്ങുകൾക്ക് തുടക്കമാകും. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വെെഷ്ണവ്, കേന്ദ്ര വാർത്താ വിനിയമ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ പങ്കെടുക്കും. പ്രമുഖ ഇന്ത്യൻ സിനിമാ താരങ്ങളും കലാകാരന്മാരും അണിനിരക്കുന്ന കലാപ്രകടനങ്ങളും അരങ്ങേറും. ഇന്ത്യൻ സിനിമക്ക് നൽകിയ സംഭവനകൾക്ക് നടൻ രജനികാന്തിനെ ചടങ്ങിൽ ആദരിക്കും. ആമിർ ഖാനും ചടങ്ങിൽ പങ്കെടുത്തേക്കും.

മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവർണ മയൂരവും നാൽപ്പത് ലക്ഷം രൂപയും പുരസ്‌കാരമായി ലഭിക്കും. മികച്ച സംവിധായിക/ സംവിധായകൻ, മികച്ച നടി, നടൻ, മികച്ച നവാഗത സംവിധായിക/സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരമുണ്ട്. മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്‌കാരത്തിന് മലയാളത്തിൽ നിന്ന് എ.ആർ.എം എന്ന ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാൽ മത്സരിക്കുന്നുണ്ട്. ഒടിടിയിലെ മികച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏറ്റവും മികച്ച വെബ് സീരീസിനും പുരസ്‌കാരമുണ്ട്.

തായ്‌ലൻഡിൽ നിന്നുള്ള ചിത്രം 'എ യൂസ്ഫുൾ ഗോസ്റ്റ്' ആണ് മേളയുടെ സമാപന ചിത്രം. രാച്ചപൂം ബൂംബുൻചാച്ചോക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേളയുടെ എട്ടാം ദിനമായ ഇന്ന് ഫയർ സൈഡ് ചാറ്റ് എന്ന പരിപാടിയിൽ ആമിർ ഖാൻ സംസാരിച്ചു. കലാ അക്കാദമിയിൽ നടന്ന പരിപാടിയിൽ ചലച്ചിത്ര നിരൂപകനും മാധ്യമപ്രവർത്തകനുമായ ഭരദ്വാജ് രംഗനൊപ്പമാണ് ആമിർ ഖാൻ പങ്കെടുത്തത്.

മേളയിൽ കഴിഞ്ഞ ദിവസം മികച്ച പ്രതികരണം നേടി ജിതിൻ ലാൽ സംവിധാനം ചെയ്ത എ.ആർ.എം. നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. സ്പാനിഷ് ചിത്രം എ പോയറ്റ്, മലയാള ചിത്രം സർക്കീട്ട് എന്നീ ചിത്രങ്ങളായിരുന്നു അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയത്.