ബെര്‍ലിന്‍: തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിന് പിന്നാലെ ജര്‍മന്‍ താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്യത്തെ ഫുട്‌ബോള്‍ അസോസിയേഷന്‍. ഖത്തര്‍ ലോകകപ്പില്‍ നിന്ന് ടീം പുറത്താകുന്നതിലേക്ക് നയിച്ചത് താരങ്ങളുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കുമൊപ്പമുള്ള സമയം ചെലവഴിക്കലാണെന്നാണ് അസോസിയേഷന്റെ വിമര്‍ശനം. 

To advertise here,

കോസ്റ്ററീക്കയ്‌ക്കെതിരെയുള്ള മത്സരത്തിന് മുന്‍പ് ടീമിന്റെ തയ്യാറെടുപ്പിനെ ഇത് ബാധിച്ചെന്നും താരങ്ങള്‍ ഒരു അവധിക്കാലത്തിന്റെ മൂഡിലായിരുന്നുവെന്നും അസോസിയേഷന്‍ വിമര്‍ശിച്ചു. ലോകകപ്പിലെ
ടീമിന്റെ പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് താരങ്ങള്‍ക്കും കാമുകിമാര്‍ക്കും ഭാര്യമാര്‍ക്കും എതിരെ രൂക്ഷവിമര്‍ശനം ഉണ്ടായത്. 

ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബെര്‍ന്‍ഡ് ന്യൂന്‍ഡ്രോഫ്, വൈസ് പ്രസിഡണ്ട് ഹാന്‍സ് ജോകിം വാട്കെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ടീം താമസിച്ച ഹോട്ടലില്‍ പങ്കാളികളെ അനുവദിക്കാത്തതില്‍ ചില കളിക്കാര്‍ക്ക് അതൃപ്തിയുണ്ടായിരുന്നതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലോകകപ്പ് ക്യാമ്പിലാണെന്ന് പോലും പലരും മറന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അതേസമയം അസോസിയേഷന്റെ വിമര്‍ശനത്തില്‍ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക് ഇനിയും പ്രതികരിച്ചിട്ടില്ല. ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും 2024ല്‍ ജര്‍മനിയില്‍ നടക്കുന്ന യൂറോ കപ്പ് വരെ ഫ്‌ളിക്കിന് പരിശീലകന്റെ കരാര്‍ നീട്ടി നല്‍കിയിട്ടുണ്ട്.