പഹാര്‍പുര്‍(ഒഡിഷ): നാലുവര്‍ഷത്തിനുള്ളില്‍ മൂന്നുമരണങ്ങള്‍. രണ്ട് ആണ്‍മക്കളുടെയും പിന്നെ ഭര്‍ത്താവിന്റെയും. ദ്രൗപദി ആദ്യമൊക്കെ തളര്‍ന്നുപോയിരുന്നു. പക്ഷേ, വിഷാദരോഗത്തിലേക്ക് വഴുതാതെ അവര്‍ പിടിച്ചുനിന്നു. മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ സ്വയം സമര്‍പ്പിക്കുക എന്നതായിരുന്നു ദ്രൗപദിയുടെ രക്ഷാമാര്‍ഗം. മയൂര്‍ഭഞ്ച് ജില്ലയിലെ പഹാര്‍പുരിലുള്ള എസ്.എല്‍.എസ്. സ്മാരക ഗോത്രവര്‍ഗവിദ്യാലയം ആ ചിന്തയില്‍നിന്ന് പിറന്നതാണ്.

To advertise here,

മൂന്നുമക്കളായിരുന്നു ദ്രൗപദി-ശ്യാംചരണ്‍ മുര്‍മു ദമ്പതിമാര്‍ക്ക്. ലക്ഷ്മണ്‍, സിപുണ്‍, ഇതിശ്രീ എന്നിവര്‍. ഇതില്‍ മൂത്തമകനായ ലക്ഷ്മണ്‍ 2010-ല്‍ ഒരപകടത്തില്‍ മരിച്ചു. മരിക്കുമ്പോള്‍ 26 വയസ്സുമാത്രം പ്രായം. 2013-ലാണ് സിപുണിന്റെ മരണം. 28-ാം വയസ്സില്‍ ഹൃദയാഘാതംമൂലമായിരുന്നു മരണം. ആ സങ്കടത്തിന്റെ നോവു മാറുംമുമ്പേ ഭര്‍ത്താവ് രാംചരണും വിട്ടുപിരിഞ്ഞു. മക്കളുടെ മരണംമൂലം വിഷാദബാധിതനായ ശ്യാംചരണും ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരിച്ചത്.

അതിന് മുന്‍പായി നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്നാമങ്കത്തില്‍ ദ്രൗപദിക്ക് തോല്‍വി. തിരിച്ചടികളുടെ ഈ ഘട്ടത്തിലാണ് വ്യക്തിദുഃഖങ്ങളെ അതിജീവിക്കാന്‍ ദ്രൗപദി വഴിതേടുന്നത്. ബാക്കിയുള്ള ജീവിതകാലത്ത് സമൂഹത്തിന് ഉപകാരമുള്ള രീതിയില്‍ കാര്യമായി എന്തെങ്കിലും ചെയ്യണമെന്നുറച്ചു. ഭര്‍ത്താവിന്റെ നാടായ പഹാര്‍പുരില്‍ അദ്ദേഹത്തിന് പൈതൃകസ്വത്തായി ലഭിച്ച മൂന്നേക്കര്‍സ്ഥലത്ത് കുട്ടികള്‍ക്ക് താമസിച്ചുപഠിക്കാന്‍ എല്ലാ സൗകര്യങ്ങളുമുള്ള ഒരുവിദ്യാലയം പണിയാന്‍ തീരുമാനിച്ചു. ഇതിനായി എസ്.എല്‍.എസ്. സ്മാരക ട്രസ്റ്റ് ഉണ്ടാക്കി. ഭര്‍ത്താവിന്റെയും ആണ്‍മക്കളുടെയും പേരിന്റെ ആദ്യക്ഷരങ്ങളില്‍ നിന്നാണ് എസ്.എല്‍.എസ്. എന്ന പേര്. 2016-ല്‍ അധ്യയനം തുടങ്ങി.

ആറുമുതല്‍ പത്തുവരെയുള്ള ക്‌ളാസുകളാണ് സ്‌കൂളിലുള്ളത്. തുടങ്ങുമ്പോള്‍ വെറും ഒന്‍പതു വിദ്യാര്‍ഥികളേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് 80 ആയി. പ്രഥമാധ്യാപകനടക്കം എട്ട് അധ്യാപകര്‍. അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന സമിതിക്കാണ് ദൈനംദിന നടത്തിപ്പിന്റെ ചുമതല. ട്രസ്റ്റില്‍ അംഗമായ ദ്രൗപദിയുടെ മകള്‍ ഇതിശ്രീ സ്‌കൂള്‍ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു. ശ്യാംചരണിന്റെയും മക്കളായ ലക്ഷ്മണിന്റെയും സിപുണിന്റെയും ഓര്‍മയ്ക്ക് അവരുടെ അര്‍ധകായ പ്രതിമകള്‍ വിദ്യാലയവളപ്പില്‍ സ്ഥാപിച്ചിട്ടുണ്ട്.

''തിരക്കുമൂലം ദ്രൗപദി മാഡത്തിന് സ്‌കൂളില്‍ ഇടയ്ക്കിടെ എത്താന്‍ കഴിയാറില്ല. പക്ഷേ, സ്‌കൂള്‍ വാര്‍ഷികത്തിനും ഭര്‍ത്താവിന്റെയും മക്കളുടെയും ചരമവാര്‍ഷികദിനങ്ങളിലും അവര്‍ കൃത്യമായിവരും. കുട്ടികളുമായി ഇടപഴകുകയും അവരുമൊത്ത് ഭക്ഷണം കഴിക്കുകയും ചെയ്യും.''-അസിസ്റ്റന്റ് ടീച്ചറായ ഹേമാനന്ദ് ഗിരി പറഞ്ഞു. പേര് ഗോത്രവര്‍ഗവിദ്യാലയം എന്നാണെങ്കിലും എല്ലാ വിഭാഗത്തിലുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ട്.