ങ്കടമഴകളുടെയും പോരാട്ടത്തിന്റെയും കാലംകടന്ന് ദ്രൗപദി രാജ്യത്തിന്റെ പരമോന്നതപദവിയിലെത്തുന്നു. സഹനങ്ങളുടെ സ്ത്രീജീവിതത്തിന് അത് പുതുപ്രതീക്ഷയാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മനുഷ്യരായി മുഖ്യധാരാ മാനദണ്ഡങ്ങള്‍ സമ്മതിക്കാത്ത ഉത്തരേന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ഗോത്ര-ദളിത് വിഭാഗങ്ങളില്‍ ഇരുചെവിയറിയാതെ എരിഞ്ഞുവീഴുന്നവര്‍ക്ക് പ്രചോദനംകൂടിയാണ് ദ്രൗപദി.

To advertise here,

''പഠിച്ച് സ്ഥിരവരുമാനമുള്ള ഒരു ജോലികിട്ടണമെന്നുമാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ഇത്രയും വലിയ പദവികളില്‍ പരിഗണിക്കപ്പെടുമെന്നും ഒരിക്കല്‍പ്പോലും ചിന്തിച്ചിട്ടില്ല'' 

ആദിവാസിവിഭാഗത്തിലെ സന്താള്‍ ഗോത്രത്തിലാണ് ദ്രൗപദിയുടെ ജനനം. സന്താളി ഭാഷയും മുണ്ഡ ഭാഷയും പൊതുവേ സംസാരിക്കുന്ന സന്താള്‍വിഭാഗം കടുത്ത ആചാരങ്ങളും നിഷ്ഠകളും പിന്തുടരുന്ന യാഥാസ്ഥിതിക സമൂഹമാണ്. പ്രാരബ്ധങ്ങളുടെയും പരിമിതികളുടെയും നടുവിലാണ് പിറന്നത്. അച്ഛന്‍ ബിരാഞ്ചി നാരായണ്‍ ടുഡുവും മുത്തച്ഛനും ഗ്രാമമുഖ്യന്‍മാരായിരുന്നു എന്നത് വിദ്യാഭ്യാസത്തിന് വഴിതുറന്നു. പെണ്‍കുട്ടികളെ പഠിക്കാന്‍വിടാത്ത അന്നത്തെ ഇരുളാണ്ട സമൂഹത്തില്‍ ഏഴാംക്ലാസുവരെ മയൂര്‍ഭഞ്ജ് എച്ച്.എസ്. ഉപര്‍ബേഡ സ്‌കൂളില്‍ ദ്രൗപദി പഠിച്ചു. തുടര്‍ന്നും പഠിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അച്ഛന്‍ പ്രോത്സാഹിപ്പിച്ചു. എന്നാല്‍, തുടര്‍പഠനത്തിനുള്ള സൗകര്യം ഗ്രാമത്തിലുണ്ടായിരുന്നില്ല. ഭുവനേശ്വറില്‍പ്പോയി തുടര്‍പഠനം നടത്താന്‍ സര്‍ക്കാര്‍ സഹായം ലഭിച്ചു.

ഭൂവനേശ്വറില്‍നിന്ന് ബിരുദം നേടിയശേഷം നാട്ടില്‍ മടങ്ങിയെത്തി. ഒഡിഷ സര്‍ക്കാരിന്റെ ജലസേചനവകുപ്പില്‍ ക്ലാര്‍ക്കായി ജോലി ലഭിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാംചരണ്‍ മുര്‍മുവിനെ വിവാഹംകഴിച്ചു. കുട്ടികളായപ്പോള്‍ അവരെ വളര്‍ത്താനായി 1983-ല്‍ ജോലി വിട്ടു. എന്നാല്‍, കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ സമയം ബാക്കിയായി. അധികസമയം വിനിയോഗിക്കാന്‍ റായ്രംഗപുറിലെ ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ അസിസ്റ്റന്റ് പ്രൊഫസറായി ശമ്പളമില്ലാതെ പ്രവര്‍ത്തിച്ചു. സമൂഹസേവനത്തിന്റെ പാത ദ്രൗപദിക്കുമുന്നില്‍ തുറക്കുന്നത് ഇവിടെനിന്നാണ്.

ദ്രൗപദിയുടെ ജീവിതത്തിലെ അവിചാരിത വഴിത്തിരിവുകളുടെ വേഗംകൂടുന്നത് അധ്യാപനകാലത്താണ്. അധ്യാപികയുടെ സേവനങ്ങള്‍ക്കൊപ്പം സാമൂഹികരംഗത്തും സജീവമായി. സ്വന്തം സമൂഹത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണങ്ങള്‍ തേടിയും പരിഹാരംകണ്ടും സഹജീവികള്‍ക്ക് പിന്തുണ നല്‍കിയും ദ്രൗപദി രംഗത്തിറങ്ങി. അതിനിടെ, രാഷ്ട്രീയപ്രവര്‍ത്തകരായ ചില സുഹൃത്തുക്കള്‍ ദ്രൗപദിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു. അതേക്കുറിച്ച് ദ്രൗപദി ഓര്‍മിക്കുന്നത് ഇങ്ങനെ: ''ചില സുഹൃത്തുക്കള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിളിച്ചു. രാഷ്ട്രീയത്തില്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. രാപകല്‍ പ്രവര്‍ത്തിക്കേണ്ടിവരും. ഏതുജോലിയായാലും അതില്‍ മുഴുകി പ്രവര്‍ത്തിക്കുകയാണ് എന്റെ രീതി. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഞാന്‍ വിമുഖത പ്രകടിപ്പിച്ചു. എന്നാല്‍, കൂടുതല്‍ ജനങ്ങളിലേക്ക് എത്താന്‍ രാഷ്ട്രീയപ്രവര്‍ത്തനം സഹായിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതോടെ തീരുമാനം മാറ്റി.

  • ആദിവാസിവിഭാഗത്തിലെ സന്താള്‍ഗോത്രത്തില്‍ 1958-ല്‍ ജനനം
  • അച്ഛന്‍ ബിരാഞ്ചി നാരായണ്‍ ടുഡു
  • ഭുവനേശ്വര്‍ രമാദേവി കോളേജില്‍നിന്ന് ബിരുദം. ഉപര്‍ബേഡ പഞ്ചായത്തില്‍ കോളേജ് വിദ്യാഭ്യാസം നേടിയ ആദ്യവനിത
  • ഭുവനേശ്വറിലെ സംസ്ഥാനസെക്രട്ടേറിയറ്റില്‍ ക്‌ളാര്‍ക്കായി ജോലിചെയ്തു
  • 1997-ല്‍ ബി.ജെ.പി.യില്‍. റായ്രംഗ്പുരിലെ വാര്‍ഡ് കൗണ്‍സിലറായി. പിന്നീട് നഗര്‍പഞ്ചായത്ത് അധ്യക്ഷ
  • 2000-ല്‍ പട്ടികവര്‍ഗ സംവരണമണ്ഡലമായ റായ്രംഗ്പുരില്‍നിന്ന് ഒഡിഷ നിയമസഭയിലേക്ക്. ബി.ജെ.ഡി.-ബി.ജെ.പി. സര്‍ക്കാരില്‍ ഗതാഗതം, വാണിജ്യം, ഫിഷറീസ് വകുപ്പ് മന്ത്രി
  • 2004-2009 കാലഘട്ടത്തില്‍ വീണ്ടും എം.എല്‍.എ.യും മന്ത്രിയുമായി
  • ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ശ്യാംചരണ്‍ മുര്‍മുവാണ് ഭര്‍ത്താവ്
  • 2015-ല്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍