രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന്റെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. പ്രതിപക്ഷത്തുണ്ടായ ഭിന്നിപ്പും കൂറുമാറിയുള്ള വോട്ടും എതിര്‍സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുടെ വോട്ടുമൂല്യത്തില്‍ കനത്ത ഇടിവുണ്ടാക്കി. ഭൂരിപക്ഷമുറപ്പിക്കാന്‍ തുടക്കത്തില്‍ ഒമ്പതിനായിരത്തിലേറെ വോട്ടുമൂല്യം കുറവുണ്ടായിരുന്ന എന്‍.ഡി.എ. ഇതോടെ അനായാസജയം ഉറപ്പിച്ചു. പ്രതിപക്ഷനിരയില്‍നിന്ന് 12 സംസ്ഥാനങ്ങളില്‍നിന്നായി 17 എം.പി.മാരും 126 നിയമസഭാംഗങ്ങളും കൂറുമാറി വോട്ടുചെയ്തതായാണ് സൂചന.

To advertise here,

പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 11-ന് മുഖ്യവരണാധികാരി പി.സി. മോദിയുടെ മേല്‍നോട്ടത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പാര്‍ലമെന്റ് അംഗങ്ങളുടെ വോട്ടാണ് ആദ്യമെണ്ണിയത്. ഉച്ചയ്ക്ക് രണ്ടരയോടെ ആദ്യഫലം വന്നു. 771 എം.പി.മാര്‍ വോട്ടുചെയ്തതില്‍ 748 എണ്ണം സാധുവായി. വോട്ടുമൂല്യം 5,23,600. ഇതില്‍ ദ്രൗപദി മുര്‍മു 540 വോട്ടും (വോട്ടുമൂല്യം 3,78,000) യശ്വന്ത് സിന്‍ഹ 208 വോട്ടും (വോട്ടുമൂല്യം 1,45,600) നേടി. തുടര്‍ന്ന് അക്ഷരമാലാക്രമത്തില്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ബാലറ്റ് പേപ്പറുകള്‍ എണ്ണി.

ആന്ധ്രപ്രദേശ് മുതല്‍ ജാര്‍ഖണ്ഡ് വരെയുള്ള 10 സംസ്ഥാനങ്ങളുടെ വോട്ടുകള്‍ എണ്ണിയശേഷം അഞ്ചരയോടെ രണ്ടാംഘട്ടം ഫലം പ്രഖ്യാപിച്ചു. ദ്രൗപദി മുര്‍മുവിന് 1349 വോട്ടും (വോട്ടുമൂല്യം 4,83,499 )യശ്വന്ത് സിന്‍ഹയ്ക്ക് 537 വോട്ടും (വോട്ടുമൂല്യം 1,89,876 )ലഭിച്ചു. 20 സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ദ്രൗപദി ഭൂരിപക്ഷം ഉറപ്പിച്ചു. 50 ശതമാനത്തിലേറെ വോട്ടുനേടി. ദ്രൗപദിയുടെ വോട്ടുനില 2161 വോട്ടായും (മൂല്യം 5,77,777) യശ്വന്ത് സിന്‍ഹയുടേത് 1058 വോട്ടായും (മൂല്യം 2,61,062) ഉയര്‍ന്നു. രാത്രി ഒമ്പതോടെ എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ദ്രൗപദിയുടെ വോട്ട് 2824 ആയി (മൂല്യം 6,76,803). യശ്വന്ത് സിന്‍ഹയ്ക്ക് 1877 വോട്ടാണ് (മൂല്യം 3,80,177) ലഭിച്ചത്.

പിന്തുണച്ച് 44 പാര്‍ട്ടികള്‍

എന്‍.ഡി.എ.യുടെ രാഷ്ട്രപതിസ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ ദേശീയ-പ്രാദേശിക തലങ്ങളില്‍നിന്നായി 44 പാര്‍ട്ടികളാണ് പിന്തുണച്ചത്. പ്രതിപക്ഷനിരയിലെ എട്ടു പാര്‍ട്ടികളും അതില്‍പ്പെടുന്നു. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്‌ക്കൊപ്പം 34 പാര്‍ട്ടികള്‍ നിന്നു.

ദ്രൗപദിക്കൊപ്പം നിന്നവര്‍

ബി.ജെ.പി., ജെ.ഡി.യു., എ.ഐ.എ.ഡി.എം.കെ., അപ്നാ ദള്‍, ആര്‍.എല്‍.ജെ.പി., അസം ഗണപരിഷത്, പാട്ടാളി മക്കള്‍ കക്ഷി, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ജനനായക് ജനതാ പാര്‍ട്ടി, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി (ലിബറല്‍), മിസോ നാഷണല്‍ ഫ്രണ്ട്, നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആം ദള്‍, നാഷണലിസ്റ്റ് പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടി, ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍, ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ് വിഭാഗം), മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന, ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ്, സിക്കിം ക്രാന്തികാരി മോര്‍ച്ച, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്, രാഷ്ട്രീയ സമാജ് പക്ഷ, ജനസേനാ പാര്‍ട്ടി, ഓള്‍ ഇന്ത്യ നമതു രാജ്യം കോണ്‍ഗ്രസ്, ഹരിയാണ ലോക്ഹിത് പാര്‍ട്ടി, യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, കുക്കി പീപ്പിള്‍സ് അലയന്‍സ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, തമിഴ് മാനില കോണ്‍ഗ്രസ്, ഇന്‍ഡിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര, പുരത്ചി ഭാരതം കച്ചി, തെലുഗുദേശം പാര്‍ട്ടി, ജനസത്തദള്‍ ലോക് താന്ത്രിക്.

പ്രതിപക്ഷ പാര്‍ട്ടികള്‍

ബി.എസ്.പി., വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി, ശിരോമണി അകാലിദള്‍, ശിവസേന, ത്ധാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജനതാദള്‍ (എസ്), സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി.

കേരളത്തില്‍നിന്നൊരു വോട്ട്ചെയ്തതാര്?

ന്യൂഡല്‍ഹി: 140 വോട്ടും യശ്വന്ത് സിന്‍ഹയ്ക്ക് ലഭിക്കുമെന്ന് കരുതിയ കേരളത്തില്‍നിന്ന് ഒരു വോട്ട് ദ്രൗപദി മുര്‍മുവിന്. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയശേഷം പുറത്തിറക്കിയ പട്ടികയില്‍ സംസ്ഥാനത്തുനിന്ന് ഒരു വോട്ട് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ ദ്രൗപദി മുര്‍മുവിനും 139 വോട്ടുകള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്കും ലഭിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്‍.ഡി.എ.ക്ക് നിയമസഭാംഗമോ പാര്‍ലമെന്റ് അംഗമോ ഇല്ലാത്ത കേരളത്തില്‍നിന്ന് മുര്‍മുവിന് വോട്ട് ലഭിച്ചെന്ന വിവരം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആശയക്കുഴപ്പമുയര്‍ത്തി. കേരളത്തില്‍ മൊത്തം 140 നിയമസഭാംഗങ്ങളും 140 വോട്ടുകളുമാണുള്ളത്. എന്നാല്‍, ഇക്കുറി പാലക്കാട്ട് ചികിത്സയില്‍ കഴിയുന്ന ഉത്തര്‍പ്രദേശിലെ അപ്നാദളിന്റെ ഒരു എം.എല്‍.എ.യും തിരുനെല്‍വേലിയില്‍നിന്നുള്ള ഒരു എം.പി.യും കേരളത്തിലാണ് വോട്ട് ചെയ്തത്. ഈ രണ്ട് വോട്ടുകളും അതത് സംസ്ഥാനങ്ങളുടെ വോട്ടുകള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയാണ് എണ്ണിയത്.