ടെഹ്‌റാന്‍:  ജയിലില്‍ക്കഴിയുന്ന സമാധാന നൊബേല്‍ ജേതാവ് നര്‍ഗേസ് മുഹമ്മദിക്കെതിരേ പുതിയ കുറ്റം ചുമത്തി ഇറാന്‍. ജയിലില്‍ക്കഴിയവെ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരേ പ്രചാരണം നടത്തിയെന്നാണ് കുറ്റം. 12 വര്‍ഷങ്ങളായി എവിന്‍ ജയിലില്‍ കഴിയുന്ന നര്‍ഗേസിന് 15 മാസം അധിക തടവുശിക്ഷയാണ് റെവല്യൂഷണറി കോടതി വിധിച്ചത്. 

To advertise here,

നര്‍ഗേസിനെ ടെഹ്‌റാനു പുറത്തുള്ള ഏതെങ്കിലും ജയിലിലേക്ക് മാറ്റിപാര്‍പ്പിക്കണമെന്നും കോടതി വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം രണ്ടുവര്‍ഷത്തേക്ക് രാജ്യത്തിനു പുറത്തു പോകാനും ഫോണ്‍ ഉപയോഗിക്കാനും ഏതെങ്കിലും സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും നര്‍ഗേസിന് കോടതി വിലക്കേര്‍പ്പെടുത്തി. 

വിചാരണവേളയില്‍ നര്‍ഗേസ് ഹാജരായിരുന്നില്ല. നർഗേസിന്റെ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചത്. 2021 മാര്‍ച്ചിനു ശേഷം ലഭിക്കുന്ന അഞ്ചാമത്തെ ശിക്ഷയാണിതെന്ന് വിധിയെ അപലപിച്ച് നര്‍ഗേസിന്റെ കുടുംബം വ്യക്തമാക്കി.

തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബത്തേയും സഹായിക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്ന് 2011- ലാണ് ആദ്യമായി നര്‍ഗീസ് മൊഹമ്മദി തടവിലാക്കപ്പെട്ടത്. രണ്ടുവര്‍ഷത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ അവര്‍ വധശിക്ഷയ്ക്കെതിരായ പ്രചാരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 2015-ല്‍ വീണ്ടും അവര്‍ തടവിലാക്കപ്പെട്ടു. ജയിലിലേക്ക് തിരിച്ചെത്തിയ ഇവര്‍, രാഷ്ട്രീയ തടവുകാര്‍ക്കെതിരെ, പ്രത്യേകിച്ചും സ്ത്രീ തടവുകാര്‍ക്കെതിരെ ഇറാൻ ഭരണകൂടം നടത്തുന്ന പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും എതിരായ പോരാട്ടം ആരംഭിച്ചു. 

ഇറാൻ ഭരണകൂടം നർഗീസ് മൊഹമ്മദിയെ 13 തവണ അറസറ്റ് ചെയ്തിട്ടുണ്ട്. അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വര്‍ഷത്തോളം അവർ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.