കോഴിക്കോട് : ലിജു കൃഷ്ണ ബലാത്സംഗം ചെയ്ത കേസില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആവശ്യത്തിന് പിന്തുണയര്‍പ്പിച്ച് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ. അജിത. പടവെട്ട് സിനിമയുടെ ക്രഡിറ്റ് ലൈനില്‍ നിന്ന് പ്രതിയായ സംവിധായകന്റെ പേരെടുത്തു കളയുക എന്ന ആവശ്യമാണ് ആശുപത്രിക്കിടക്കയില്‍ നിന്ന് അക്രമത്തിനിരയായ പെണ്‍കുട്ടി മുന്നോട്ടുവെച്ചത്. ഇരയുടെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നുവെന്നും സിനിമയുടെ ക്രഡിറ്റ് ലൈനില്‍ നിന്ന് പേരെടുത്ത് കളഞ്ഞില്ലെങ്കില്‍ സിനിമക്കെതിരേ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്നും അജിത അറിയിച്ചു.

To advertise here,

അക്രമത്തിനിരയായ പെൺകുട്ടിയുടെ ക്ഷയിക്കുന്ന ആരോഗ്യസ്ഥിതി വിശദീകരിച്ച് മാതൃഭൂമി ഡോട്ട്‌കോമില്‍ ഇര ശരീരം ക്ഷയിച്ച് മനസ്സ് തളര്‍ന്ന് ആശുപത്രിയില്‍;  പ്രതി സിനിമാ റിലീസിന്റെ ആഘോഷ മൂഡില്‍  എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയെ തുടര്‍ന്നാണ് അജിതയുടെ പ്രതികരണം. 

അതിജീവിതയുടെ ആവശ്യത്തിനൊപ്പം നില്‍ക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റും പങ്കുവെച്ചിരുന്നു അജിത.

സിനിമയുടെ സംവിധായക ക്രെഡിറ്റില്‍നിന്ന് പ്രതിയുടെ പേരെടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് സി.ബി.എഫ്‌.സിക്കും മറ്റും പെണ്‍കുട്ടി കത്തെഴുതിയിട്ടുണ്ട്. ഇതുവരെ മറുപടി കിട്ടിയിട്ടില്ല. രണ്ടു വര്‍ഷത്തിലധികമായി റേപ്പ് റീലിവ് ചെയ്ത്, അതികഠിനമായ ശാരീരിക അവസ്ഥകളിലൂടെ കടന്നു പോകുന്ന പെൺകുട്ടിക്ക്‌ ഒരാവശ്യമേയുള്ളൂ, കോടതിയും വിചാരണയും കടന്ന് വൈകി നീതിയെത്തുംവരെ നടക്കേണ്ട ചില നീതികളുണ്ട്. അത് പ്രതിയുടെ പേര് അയാൾ സംവിധാനം ചെയ്ത പടവെട്ട് സിനിമയുടെ ക്രെഡിറ്റ് ലൈനില്‍നിന്ന് എടുത്ത് കളയുക എന്നതാണ്. അതിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടുകയാണവള്‍. സെപ്റ്റംബർ ആദ്യവാരമാണ് സിനിമയുടെ റിലീസ്. 

സംഭവശേഷം പി.ടി.എസ്.ഡി.( പോസ്റ്റ്‌ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡർ)യിലായ പെണ്‍കുട്ടിക്ക് പലപ്പോഴും ശുചിമുറിയിൽ പോവാനും ഒന്നെഴുന്നേറ്റ് നടക്കാനും സുഹൃത്തുക്കളുടെ സഹായം വേണം. 60 കിലോ ഗ്രം ഭാരമുണ്ടായിരുന്ന പെണ്‍കുട്ടി അതിക്രമശേഷം 30 കിലോ വരെ എത്തി. രണ്ട് തവണ ആത്മഹത്യാശ്രമവും നടത്തി. ആ അവസ്ഥയില്‍നിന്ന് ഇപ്പോൾ സംസാരിക്കാനുള്ള കെല്‍പിലേക്ക് ഈ പെണ്‍കുട്ടി എത്തിയത് ആശുപത്രിയിലെ പരിചരണത്തിനു ശേഷമാണ്. 

#NoCreditsForAbusers #CannotCelebrateRapist