വനിതാ സംവിധായികയ്‌ക്കെതിരേ 'പടവെട്ട്' സിനിമയുടെ സംവിധായകന്‍ ഉന്നയിച്ച ആരോപണം കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം ഡബ്ല്യൂസിസി വ്യക്തമാക്കണമെന്ന്  സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. തനിക്ക് എതിരെയുള്ള പീഡന പരാതിക്ക് പിന്നില്‍ സംവിധായിക ആണെന്നും തന്നോട് വൈരാഗ്യമുള്ള അവര്‍ ഡബ്ല്യൂസിസിയുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു സംവിധായകന്‍ ആരോപണം ഉന്നയിച്ചത്. 

To advertise here,

സംവിധായകന്റെ ആരോപണം വാസ്തവിരുദ്ധമാണെന്ന് പ്രതികരിച്ച് ഡബ്ല്യൂസിസി രംഗത്ത് വന്നതോടെയാണ് പിന്തുണയുമായി പടവെട്ട് അണിയറപ്രവര്‍ത്തകരും എത്തിയത്. ഒരു ആരോപണം ഉണ്ടാകുമ്പോള്‍ ആരോപണവിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേള്‍ക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്... അത് പോലും ചെയ്യാതെ എങ്ങനെയാണ് സംവിധായികയ്ക്ക് എതിരേയുള്ള
ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ഏകപക്ഷീമായി ഡബ്ലുസിസി തീര്‍പ്പ് കല്‍പിക്കുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ പരാതിയില്‍ ചോദിക്കുന്നത്‌. സംവിധായികയ്ക്ക് എതിരേയുള്ള പരാതി പരസ്യമാക്കിക്കൊണ്ടാണ് അണിയറപ്രവര്‍ത്തകരുടെ പ്രതികരണം. ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകള്‍ക്കും നിയമ സ്ഥാപനങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ പരാതി അയച്ചതായും പരാതിയുടെ പകര്‍പ്പ് പങ്കുവച്ച് പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.


( പടവെട്ട് എന്ന സിനിമയുടെ സംവിധായകനെതിരേ ഈ സിനിമയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഒരു യുവതി ബലാത്സംഗ പരാതി നല്‍കിയിരുന്നു. സിനിമയുടെ ക്രെഡിറ്റില്‍നിന്ന് സംവിധായകന്റെ പേര് ഒഴിവാക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ റിലീസിന് ശേഷം സംവിധായകന്‍, ഒരു സംവിധായികയ്‌ക്കെതിരേ ആരോപണം ഉന്നയിക്കുകയും ഡബ്ല്യൂ.സി.സി. ഇതിനോടു പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായി പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ വിശദീകരണമാണ് ഈ വാര്‍ത്ത.)