
കൊളംബസ് അമേരിക്കയില്‍ കപ്പലിറങ്ങിയതിന്റെ 500-ാം വാര്‍ഷികം ആഘോഷിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരേ കോളനിവത്കരണത്തിന്റെ ഇരകളായ ആദിവാസി സമൂഹം നടത്തിയ പ്രതിഷേധത്തിന്റേയും പ്രക്ഷോഭത്തിന്റെയും ഫലമാണ് ഇന്ന് നാം ആചരിക്കുന്ന ആദിവാസി ദിനം. വംശഹത്യയും അടിമവ്യാപാരവും നടത്തിയ കൊളംബസ്സല്ല, അവ സഹിക്കുകയും അതിജീവിക്കുകയും ചെയ്ത ആദിവാസികളാണ് ആദരിക്കപ്പെടേണ്ടത് എന്ന അധിനിവേശവിരുദ്ധരുടെ വാദത്തിന് അമേരിക്കക്കും ഐക്യരാഷ്ട്രസഭക്കും വഴങ്ങേണ്ടി വന്നു.
ഐകൃരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 1995 ആഗസ്റ്റ് 9 നാണ് ആദ്യത്തെ ലോകആദിവാസി ദിനം ആചരിച്ചത്. വനദിനമോ പരിസ്ഥിതിദിനമോ പോലുള്ള തിളക്കമോ പ്രചാരമോ ഈ ദിനത്തിന് ഒരിക്കലും ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ ക്വിറ്റിന്ത്യ ദിനം കൂടി ആയതുകൊണ്ട് തീര്‍ത്തും അത് അവഗണിക്കപ്പെടാറാണ് പതിവ്. ഈ ദിനാചരണംകൊണ്ട് ഗോത്രജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ ഒരു പ്രതീകാത്മക നടപടി എന്ന നിലയില്‍ ഈ ദിനാചരണത്തിന് പ്രസക്തിയുണ്ട്. ഭൂമിയിലെ ഏറ്റവും നിസ്സഹായരും പ്രാന്തവത്കരിക്കപ്പെട്ടവരുമായ സമൂഹത്തിന് ലോകം നല്‍കുന്ന ഒരു സഹൃദയഹസ്തദാനമാണിത്. സ്വേച്ഛയനുസരിച്ച് ഒറ്റപ്പെട്ട് ജീവിക്കാനും പ്രാഥമികമായി (ഇതരജനതയുമായി) ബന്ധപ്പെടുന്നതിനുമുള്ള ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ആദിവാസി ദിനസന്ദേശം.
ഇന്നും ആമസോണ്‍ കാടുകളിലും ന്യൂഗിനിയയിലും ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലുമായി നൂറോളം ഗോത്രവിഭാഗങ്ങള്‍ അദൃശ്യരായും ബാഹൃസമ്പര്‍ക്കമില്ലാതെയും കഴിയുന്നുണ്ട്. ലോകത്ത് 47.6 കോടിയുണ്ട് ആദിവാസികള്‍- അതായത് ലോകജനസംഖ്യയുടെ ഏകദേശം 6% വരുമത്. 5000 വൃത്യസ്ത സാംസ്‌കാരികവിഭാഗങ്ങളായി 90 രാജ്യങ്ങളില്‍ അവര്‍ അധിവസിക്കുന്നു. അതിവേഗം ഒരാകൃതിയായി മാറിക്കൊണ്ടിരിക്കുന്ന ലോകസംസ്‌ക്കാരത്തെ ഇപ്പോഴും സമ്പന്നവും വൈവിദ്ധ്യപൂര്‍ണ്ണവും ഹൃദൃവുമാക്കുന്നത് ആദിവാസികളാണ്.

- ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ളത് ഇന്ത്യയിൽ
- ഭൂഖണ്ഡങ്ങളിൽ ആഫ്രിക്കയിലും.
- ഇന്ത്യയിലുള്ളത് 10.42 കോടി(2011ലെ സെന്‍സസ് )
- ജനസംഖ്യയുടെ 8.6% വരുമത്.
- ലോകആദിവാസി ജനസംഖ്യയുടെ 28%വുമാണ്.
- ഇന്ത്യയില്‍ 533 ആദിവാസിവിഭാഗങ്ങളുണ്ട്. അതില്‍ 75 വിഭാഗങ്ങള്‍ പ്രാചീനഗോത്രവര്‍ഗ്ഗം.
അതായത് ജനസംഖ്യകൊണ്ടും വൈവിധ്യം കൊണ്ടും അവര്‍ ഇന്ത്യയുടെ വലിയ അവകാശികളാണ്.
- കേരളത്തിലുള്ളത് 4,84,839 ആദിവാസികള്‍
- കേരളീയജനസംഖ്യയുടെ 1.5 ശതമാനം വരുമത്.
- ഇതിൽ മൂന്നിലൊന്ന് പേരും വയനാട് ജില്ലയിൽ.
2001 നെ അപേക്ഷിച്ച് ആദിവാസിജനസംഖ്യയില്‍ ആശാവഹമായ പുരോഗതി കാണുന്നുണ്ട്. 2001ൽ ആദിവാസി ജനസംഖ്യ 3.64 ലക്ഷമായിരുന്നു. കേരളത്തിലെ ആകെ ജനസംഖ്യയുടെ 1.2 ശതമാനവുമായിരുന്നു.1985- 1994 കാലഘട്ടം ആദിവാസികള്‍ക്കു വേണ്ടിയുള്ള സാര്‍വ്വദേശീയദശക മായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ദിനാചരണം ഉണ്ടായിവന്നത്.അത് ഐക്യരാഷ്ട്രസഭയുടെ ഹൃദയത്തില്‍ സ്വയം വിരിഞ്ഞ ആശയവുമല്ല. 1992 ഒക്ടോബര്‍ 12 ന് കൊളംബസ് അമേരിക്കയില്‍ കപ്പലിറങ്ങിയതിന്റെ 500-ാം വാര്‍ഷികം ആഘോഷിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരേ അമേരിക്കയിലെ കോളനിവല്‍ക്കരണത്തിന്റെ ഇരകള്‍ നടത്തിയ പ്രതിഷേധത്തിന്റേയും പ്രക്ഷോഭത്തിന്റെയും ഫലമായിരുന്നു അത്. 1990 ജൂലൈയില്‍ ഇക്വഡോറില്‍ വെച്ച് അമേരിക്കയിലെ വിവിധ തദ്ദേശസമൂഹത്തിന്റെ പ്രതിനിധികള്‍ പ്രതിരോധത്തിന്റെ 500 വര്‍ഷങ്ങള്‍ എന്ന പേരില്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. ഈ സമ്മേളനത്തില്‍ വെച്ചാണ് കൊളംബസ്ദിനം ലോകമെങ്ങുമുള്ള വിമോചനപോരാട്ടങ്ങളോട് ഐക്യപ്പെടുന്നതിനും അവയെ ശക്തിപ്പെടുത്തുന്നതിനുമുള്ള പരിപാടിയായി മാറ്റിതീര്‍ക്കാന്‍ തീരുമാനിച്ചത്. വംശഹത്യയും അടിമവ്യാപാരവും നടത്തിയ കൊളംബസ്സല്ല, അവ സഹിക്കുകയും അതിജീവിക്കുകയും ചെയ്ത ആദിവാസികളാണ് ആദരിക്കപ്പെടേണ്ടത് എന്ന അധിനിവേശവിരുദ്ധരുടെ വാദത്തിന് അമേരിക്കക്കും ഐക്യരാഷ്ട്രസഭക്കും വഴങ്ങേണ്ടി വന്നു. തുടര്‍ന്ന് അവര്‍ ഒക്ടോബര്‍ 12 ആദിവാസിദിനമായി ആചരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ത്ഥിച്ചു. ആ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് 1995 ആഗസ്റ്റ് 9 ന് ലോക ആദിവാസിദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യപിച്ചത്. അമേരിക്കയുടെയും യൂറോപ്യന്‍ സമൂഹത്തിന്റേയും എതിര്‍പ്പുകള്‍ മൂലം കൊളംബസ് അമേരിക്കയില്‍ കാലുകുത്തിയ ഒക്ടോബര്‍ 12 ഒഴിവാക്കുകയും ചെയ്തു.
ആദിവാസികളുടെ അസ്തിത്വം, സംസ്‌കാരം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാന്‍ ലോക ആദിവാസിദിനാചരണം സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്നു. ഈ ദിശയിലുള്ള ഒരു സന്ദേശമാണ് തുടക്കത്തില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ലോകത്തിന് നല്‍കിയത്. ആദിവാസികളുടെ മനുഷ്യാവകാശങ്ങള്‍ വിലമതിക്കണമെന്നും അവര്‍ക്ക് നീതിയും നിയമപരിരക്ഷയും അന്തസ്സും ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളെ ഉദ്‌ബോധിപ്പിച്ചു. ദാരിദ്ര്യവും ഭൂമിയുടെ അന്യവത്ക്കരണവും ഉള്‍പ്പടെയുള്ള വെല്ലുവിളികള്‍ നേരിടുന്നതിനുവേണ്ടി സാര്‍ത്ഥകമായ നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹം അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. കൊളംബസ് അമേരിക്കയില്‍ കപ്പലിറങ്ങിയതുമുതല്‍ ആരംഭിച്ച കൊടുംപാതകങ്ങള്‍ അഞ്ച് നൂറ്റാണ്ട് പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ലെന്ന് ലോകത്തെങ്ങുമുള്ള ആദിവാസിജീവിതങ്ങള്‍ ഇപ്പോഴും സാക്ഷ്യപ്പെടുത്തുന്നു. വിഭവങ്ങളില്‍നിന്ന്,അറിവില്‍നിന്ന്,സംസ്‌കാരത്തില്‍നിന്ന് എന്നിങ്ങനെ മൂന്നുതരം അന്യവത്കരണങ്ങളാണ് ലോകത്തെങ്ങുമുള്ള ആദിവാസികള്‍ നേരിടുന്നത്. അതുവഴി എഴുപ്പത്തില്‍ അവര്‍ വികസനത്തിന്റേയും ഫ്യൂഡലിസത്തിന്റേയും ഇരകളായിതീരുന്നു. സ്ഥല-കാലബോധം/സ്വകാര്യ സ്വത്ത്/കരുതിവെപ്പ്/ഭാവിസങ്കല്പം/ഭൂമി-വിദ്യാഭൃാസം എന്നിവയുമായി ബന്ധപ്പെട്ട മൂലധനസങ്കല്പം തുടങ്ങിയവയുടെ കാരൃത്തില്‍ മുഖ്യധാരാസമൂഹത്തിന് ഒരിക്കലും മനസ്സിലാവാത്ത മനോനിലയാണ് അവര്‍ക്കുള്ളത്. ഇക്കോകള്‍കച്ചറിന്റെ തുടര്‍ച്ചയായ, മന:ശാസ്ത്രപരമായും സാംസ്‌കാരികമായും ഇത്തരം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന, ആദിവാസിസമുഹത്തെ ആ നിലയില്‍ സമീപിക്കുന്ന വികസനതന്ത്രം രൂപകല്പന ചെയ്യാനാവാത്തതാണ് ആദിവാസി വികസനം നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി.
Content Highlights: adivasi day
Published: 09 Aug 2024, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented