ഉപ്പുതറ: കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ കോടതിയില്‍ ഉപ്പുതറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കിഴുകാനം മുന്‍ സെക്ഷന്‍ ഫോറസ്റ്റര്‍ ടി. അനില്‍കുമാര്‍, ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ (ഡിഎഫ്ഒ) ബി.രാഹുല്‍ ഉള്‍പ്പെടെ വനംവകുപ്പിലെ 13 ഉദ്യോഗസ്ഥരാണ് പ്രതികള്‍. അനില്‍കുമാറാണ് ഒന്നാംപ്രതി. ബി.രാഹുല്‍ 11-ാം പ്രതിയാണ്.

To advertise here,

കണ്ണംപടി മുല്ല ഗ്രാമത്തിലെ സരുണ്‍ സജിയെയാണ് കള്ളക്കേസില്‍ കുടുക്കി 10 ദിവസം ജയിലിലാക്കിയത്. അന്വേഷണം നടക്കുന്നതിനിടെ മരിച്ച വനംവകുപ്പ് വാച്ചര്‍ ഭാസ്‌കരന്‍ ഒന്‍പതാംപ്രതിയാണ്. സരുണിനുണ്ടായ ദുരനുഭവം ആദ്യം പുറംലോകത്ത് എത്തിച്ചത് മാതൃഭൂമിയാണ്.

കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകി

2022 സെപ്റ്റംബര്‍ 20-നാണ് സംഭവം. സരുണിന്റെ ഓട്ടോറിക്ഷയില്‍നിന്ന് കാട്ടിറച്ചി പിടിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ സ്ഥലത്തില്ലാതിരുന്ന സരുണിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നു. കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്നും ആക്ഷേപം വന്നു.

10 ദിവസം കഴിഞ്ഞാണ് സരുണിന് ജാമ്യം കിട്ടിയത്. സരുണ്‍, കേരള ഉള്ളാട മഹാസഭയുടെ സഹായത്തോടെ പോരാട്ടം തുടങ്ങി. ഗോത്രവര്‍ഗ-മനുഷ്യാവകാശ കമ്മിഷനുകളും വിഷയത്തില്‍ ഇടപെട്ടു. സര്‍ക്കാര്‍ ഉത്തരവുപ്രകാരം വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണത്തില്‍, കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് ഡിഎഫ്ഒ ഉള്‍പ്പടെ 13 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം ഉപ്പുതറ പോലീസ് കേസും എടുത്തു. ഡിഎഫ്ഒ ഒഴിച്ചുള്ള 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിഎഫ്ഒ, സുപ്രിംകോടതിയില്‍നിന്ന് ജാമ്യം നേടി. ഇതിനിടെ, വനംവകുപ്പ് പിടിച്ചെടുത്ത മാംസം കാട്ടിറച്ചിയല്ലെന്ന ശാസ്ത്രീയ പരിശോധനാഫലവും വന്നു. തുടര്‍ന്ന്, സരുണിനെതിരേ എടുത്ത കേസ് വനംവകുപ്പ് പിന്‍വലിച്ചു.

കോടതിയിൽനിന്ന് നീതി കിട്ടും

അടുത്തകാലംവരെ കേസിൽനിന്ന് പിൻമാറാൻ പ്രലോഭനങ്ങളും ഭീഷണിയും ഉണ്ടായിരുന്നു. പാവപ്പെട്ട ആദിവാസികളെ കേസിൽ കുടുക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞദിവസം വാഹനം തടഞ്ഞുനിർത്തി, മറ്റൊരു ആദിവാസി യുവാവിന്റെ ഭക്ഷണപ്പൊതി ഉൾപ്പെടെ പരിശോധിച്ചു. തന്നെയും കള്ളക്കേസിൽ കുടുക്കുമോ എന്ന ഭയവുമുണ്ട്. എന്നാലും കോടതിയിൽനിന്ന് നീതികിട്ടുമെന്ന പ്രതീക്ഷയുണ്ട്.

- സരുൺ സജി