ബെംഗളുരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തില്‍ ഉയരുകയും വീണ്ടും സോഫ്റ്റ് ലാന്‍ഡ് നടത്തുകയും ചെയ്തുവെന്ന് ഇസ്രോ. ഹോപ്പ് എക്‌സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഇസ്രോ എക്‌സ് പോസ്റ്റ് ചെയ്തു. ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. 

To advertise here,

ഭൂമിയില്‍ നിന്ന് നിര്‍ദേശം നല്‍കിയാണ് ലാന്‍ഡറിനെ ഏകദേശം 40  സെന്റീമീറ്റര്‍  ഉയര്‍ത്തിയത്. 30-40 സെന്റീമീറ്റര്‍ അകലത്തില്‍ മറ്റൊരിടത്ത് സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയും ചെയ്തു. ‌സെപ്റ്റംബർ 3 നായിരുന്നു പരീക്ഷണം.

ഈ പരീക്ഷണത്തിന് മുന്നോടിയായി പ്രഗ്യാന്‍ റോവറിന് ഇറങ്ങുന്നതിനായി ഒരുക്കിയ റാമ്പും, ChaSTE, ILSA എന്നീ ഉപകരണങ്ങളും മടക്കിവെക്കുകയും ലാന്‍ഡിങിന് ശേഷം അവ വീണ്ടും വിന്യസിക്കുകയും ചെയ്തു. 

ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രോ ഹോപ്പ് പരീക്ഷണം നടത്തിയത്. ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ ഭൂമിയിലെത്തിക്കുന്നതിനും മനുഷ്യയാത്രയ്ക്കും സഹായകമാവുന്ന പേടകങ്ങള്‍ നിര്‍മിക്കുന്നതിന് ഈ പരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പ്രയേജനം ചെയ്യുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി