യുഎഇയിലെ സ്വദേശികൾക്കും പ്രവാസികൾക്കും ആശ്വാസമായി പെട്രോൾ - ഡീസൽ വില കുത്തനെ കുറച്ചു. 14 ശതമാനത്തിന്റെ വരെ കുറവാണ് ഇന്ധന വിലയിൽ ഉണ്ടായത്. ഇതോടെ അവശ്യസാധനങ്ങളുടെ വിലയും യാത്രാ ചെലവും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിരക്കുകൾ ഇന്ന് അർദ്ധരാത്രിയിലാണ് നിലവിൽ വരിക.

To advertise here,

ഇറാൻ - അമേരിക്ക യുദ്ധത്തെ തുടർന്ന് കുത്തനെ കുതിച്ചുയർന്ന ഇന്ധന വിലയാണ്, സമാധാനാന്തരീക്ഷം ഉണ്ടായതോടെ യുഎഇ കുറച്ചത്. സൂപ്പർ, സ്‌പെഷ്യൽ, ഇപ്ലസ് തുടങ്ങിയ മൂന്നിനം പെട്രോളിന്റെയും വില കുറച്ചിട്ടുണ്ട്.

സൂപ്പർ പെട്രോളിന്റെ വില 3 ദിർഹം 95 ഫിൽസിൽനിന്നും 3 ദിർഹം 40 ഫിൽസാകും. 55 ഫിൽസിന്റെ കുറവ് വിലയിലുണ്ട്.

സ്‌പെഷ്യൽ പെട്രോളിന്റെ വില 3 ദിർഹം 83 ഫിൽസിൽ നിന്നും 54 ഫിൽസ് കുറവോടെ 3 ദിർഹം 29 ഫിൽസിലെത്തും.

ഇ പ്ലസിനും 55 ഫിൽസാണ് കുറച്ചത്. ഇതോടെ ഇ പ്ലസ് പെട്രോൾ വില 3 ദിർഹം 76 ഫിൽസിൽ നിന്നും 3 ദിർഹം 21 ഫിൽസായി.

ഡീസൽ വിലയിലാണ് ഏറ്റവും വലിയ കുറവ് വരുത്തിയത്, 73 ഫിൽസ്. 4 ദിർഹം 33 ഫിൽസുണ്ടായിരുന്ന ഡീസൽ വില 3 ദിർഹം 60 ഫിൽസായി കുറഞ്ഞു. ഡീസൽ വിലയിലെ ഈ കുറവ് ചരക്കു നീക്കത്തിന് ആശ്വാസമാകും.

ഇത് അവശ്യസാധനങ്ങളുടെ വിലയിലും നിർമാണ സാമഗ്രികൾ അടക്കമുള്ളവയുടെ വിലയിലും പ്രതിഫലിക്കും. 2015-ന് ശേഷം ആദ്യമായാണ് ഒരൊറ്റമാസം ഇത്രയധികം വില കുറയ്ക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വന്നതോടെ, ആഗോള ഇന്ധനവില കുറഞ്ഞതാണ് യുഎഇയിലും വില കുറയാൻ കാരണം. ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേഷം എല്ലാ മാസങ്ങളിലും ഇന്ധനവില വർദ്ധിപ്പിച്ചിരുന്നു.