ഷാര്‍ജ: യു.എ.ഇ.യില്‍ ഖോര്‍ഫക്കാനില്‍ രണ്ട് ഉല്ലാസബോട്ടുകള്‍ മറിഞ്ഞുണ്ടായ അപകടത്തില്‍നിന്ന് തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു. ശക്തമായ കാറ്റില്‍പ്പെട്ടാണ് ബോട്ടുകള്‍ മറിഞ്ഞത്. ഖോര്‍ഫക്കാന്‍ ഷാര്‍ഖ് ദ്വീപിനുസമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ജീവനക്കാരടക്കം മൊത്തം 10 പേരായിരുന്നു ഇരുബോട്ടുകളിലുമായി സഞ്ചരിച്ചത്. 

To advertise here,

അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത് മറിഞ്ഞ ഒരു ബോട്ടിലെ ഡ്രൈവറായ കണ്ണൂര്‍ അഴീക്കോട് സ്വദേശി പ്രദീപ് (60) ആണ്. ആദ്യം മറിഞ്ഞ ബോട്ട് ഓടിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശി അപകടത്തെത്തുടര്‍ന്ന് ഉടന്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. ബോട്ടിലെ മറ്റൊരു ജീവനക്കാരനെയും യാത്രക്കാരായ മൂന്ന് പഞ്ചാബ് സ്വദേശികളെയും മറിഞ്ഞ രണ്ടാമത്തെ ബോട്ടിലെ ഡ്രൈവര്‍ പ്രദീപ് തന്നെയാണ് രക്ഷപ്പെടുത്തിയത്. പ്രദീപ് ഓടിച്ച ബോട്ടില്‍ 10 വയസ്സുകാരി ഉൾപ്പെടെയുള്ള തമിഴ് കുടുംബമായിരുന്നു യാത്രചെയ്തിരുന്നതെന്നും പ്രദീപ് പറഞ്ഞു. 

പരിക്കേറ്റവരെ ആദ്യം ഖോര്‍ഫക്കാന്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ദുബായ് കുവൈത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് സാരമുള്ളതല്ലെന്നും ബുധനാഴ്ച എല്ലാവരുമായും സംസാരിച്ചെന്നും ബോട്ട് ഡ്രൈവര്‍ പ്രദീപ് പറഞ്ഞു. 30 വര്‍ഷമായി ഖോര്‍ഫക്കാനില്‍ ബോട്ട് ഓടിക്കുന്ന പ്രദീപ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്.