ഷാർജ: ഷാർജയെയും ഒമാനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ലോജിസ്റ്റിക്സ് ഇടനാഴി പ്രവർത്തനം ആരംഭിച്ചതിന്റെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ 170 കോടി ദിർഹത്തിന്റെ ചരക്ക് നീക്കം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കൈകാര്യം ചെയ്ത ചരക്കുകളുടെ മൂല്യത്തിൽ 66.26 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയത്.

To advertise here,

ഈ കാലയളവിൽ 34,000-ത്തിലധികം ട്രക്കുകൾ ഇടനാഴിയിലൂടെ കടന്നുപോവുകയും, കസ്റ്റംസ് അധികൃതർ 32,000-ത്തിലധികം ഡിക്ലറേഷനുകൾ പൂർത്തിയാക്കുകയും ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഷാർജ പോർട്‌സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റിയും ഒമാൻ കസ്റ്റംസും തമ്മിലുള്ള സഹകരണത്തോടെയാണ് റീജിയണൽ സപ്ലൈ ചെയിൻ ശക്തിപ്പെടുത്തുന്നതിനായി ഈ പദ്ധതി ആരംഭിച്ചത്.

അതിർത്തി ചെക്ക് പോസ്റ്റുകളിൽ തന്നെ നേരിട്ടുള്ള കസ്റ്റംസ് ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തിയതിലൂടെ ചരക്കുകൾ മാറ്റിക്കയറ്റുന്നതിനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ സാധിച്ചു.
ഷാർജയിലെ ഖോർഫക്കാൻ പോർട്ട്, പോർട്ട് ഖാലിദ്, ഹംരിയ പോർട്ട്, ഖത്മത് മലാഹ, അൽ മദാം അതിർത്തി ക്രോസിങ്ങുകൾ എന്നിവയെ ഒമാനിലെ സോഹാർ പോർട്ട്, മഹ്ദ, അൽ റൗദ സ്‌പെഷ്യൽ ഇക്കണോമിക് സോൺ എന്നിവയുമായി ഇത് നേരിട്ട് ബന്ധിപ്പിക്കുന്നു.

ഖത്മത് മലാഹയിൽ നിന്ന് സോഹാർ പോർട്ടിലേക്ക് കേവലം 70 കിലോമീറ്റർ മാത്രമാണ് ദൂരം എന്നുള്ളത് ഗതാഗതച്ചെലവും സമയവും കുറയ്ക്കാൻ വ്യാപാരികളെ സഹായിക്കുന്നു. ഇടനാഴിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അംഗീകൃത റൂട്ടുകളിലൂടെ ഒമാനിൽ നിന്നെത്തുന്ന യോഗ്യതയുള്ള ചരക്ക് വാഹനങ്ങൾക്ക് ടോൾ ഗേറ്റ് ഫീസിൽ ഷാർജ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

യു.എ.ഇയും ഒമാനും തമ്മിലുള്ള കരമാർഗ്ഗമുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ ആദ്യപാദ വളർച്ച വലിയ തെളിവാണ്.