റിയാദ്: സൗദി അറേബ്യക്കെതിരെ ഹൂതി സായുധസംഘം തുടരുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി അപലപിച്ചു. സാധാരണക്കാർക്കും ഊർജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടാക്കിയ ആക്രമണങ്ങളെയും സമിതി ശക്തമായി വിമർശിച്ചു.

To advertise here,

സംയുക്ത പ്രസ്താവനയിലാണ് സുരക്ഷാസമിതി അംഗങ്ങൾ സൗദി അറേബ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. സാധാരണക്കാരെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ നേരിടുന്നതിൽ സൗദിക്കൊപ്പം നിൽക്കുന്നതായും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള സൗദിയുടെ അവകാശത്തെ അംഗീകരിക്കുന്നതായും സമിതി വ്യക്തമാക്കി.

സൗദിയിലേക്ക് നടത്തിയ മിസൈൽ ആക്രമണങ്ങൾക്കൊപ്പം ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങളും ഭീഷണികളും സുരക്ഷാസമിതി അപലപിച്ചു. കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അന്താരാഷ്ട്ര നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും സമിതി വ്യക്തമാക്കി.

യമൻ സർക്കാരിനുള്ള പിന്തുണയും സുരക്ഷാസമിതി ആവർത്തിച്ചു. യമന്റെ ഐക്യം, പരമാധികാരം, സ്വാതന്ത്ര്യം, ഭൗമ അഖണ്ഡത എന്നിവ സംരക്ഷിക്കാനുള്ള നിലപാട് തുടരുമെന്നും സമിതി അറിയിച്ചു. യമൻ പ്രശ്നത്തിന് സമഗ്രമായ രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള യു.എൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രുണ്ട്ബെർഗിന്റെ ശ്രമങ്ങൾക്കും സുരക്ഷാസമിതി പിന്തുണ പ്രഖ്യാപിച്ചു.