റിയാദ്: സൗദി അറേബ്യയിലെ സംഗീത മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ പകർപ്പവകാശ നിയമം. സംഗീതജ്ഞർ, കലാകാരൻമാർ, സൃഷ്ടികർത്താക്കൾ, നിർമ്മാതാക്കൾ എന്നിവരുടെ അവകാശങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതാണ് പുതിയ നിയമമെന്ന് സൗദി മ്യൂസിക് കമ്മീഷൻ അറിയിച്ചു.

To advertise here,

സംഗീത സൃഷ്ടികളുടെ ഉടമസ്ഥാവകാശം, ഉപയോഗം, ലൈസൻസ്, വാണിജ്യപരമായ ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ചട്ടങ്ങൾ നിയമം കൊണ്ടുവരുന്നു. ഇതിലൂടെ കലാകാരൻമാർക്ക് തങ്ങളുടെ സൃഷ്ടികളിൽനിന്ന് ലഭിക്കുന്ന വരുമാനം സംരക്ഷിക്കാനും നിയന്ത്രിക്കാനും കൂടുതൽ അവസരം ലഭിക്കും.

സംഗീത സൃഷ്ടികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അവകാശങ്ങൾ വ്യക്തമായി നിർവചിക്കുന്നതിലൂടെ കലാകാരൻമാർക്കും സംഗീത കമ്പനികൾക്കും അവരുടെ സൃഷ്ടികൾ എങ്ങനെ ഉപയോഗിക്കണം, മറ്റുള്ളവർക്ക് എങ്ങനെ ലൈസൻസ് നൽകണം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം ലഭിക്കും.

പുതിയ നിയമം സംഗീത മേഖലയിലെ നിക്ഷേപത്തിനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ. സൃഷ്ടികളുടെ ഉടമസ്ഥരും അവ ഉപയോഗിക്കുന്ന സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമായി നിയന്ത്രിക്കുന്നതിലൂടെ സംഗീത രംഗത്ത് നിക്ഷേപം നടത്താനുള്ള വിശ്വാസം വർധിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ദേശീയ ബൗദ്ധിക സ്വത്തവകാശ നയവും സംഗീത, സാംസ്കാരിക മേഖലകളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നുണ്ട്. സാങ്കേതികവിദ്യ, കല, സംസ്കാരം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പുതിയ സംരംഭങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും പരിശീലനവും നൽകുന്നതാണ് നയത്തിന്റെ ഭാഗം.

സംഗീതജ്ഞരും കലാകാരൻമാരും സ്രഷ്ടാക്കളും തങ്ങളുടെ സൃഷ്ടികൾ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും കരാറുകളും ബാധകമായ നിയമങ്ങളും ശ്രദ്ധാപൂർവം പരിശോധിക്കണമെന്നും മ്യൂസിക് കമ്മീഷൻ നിർദേശിച്ചു.

സംഗീത സൃഷ്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവയ്ക്ക് ലൈസൻസ് നൽകാനും വാണിജ്യപരമായി ഉപയോഗിക്കാനും കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ സൗദി അറേബ്യയിലെ സംഗീത വ്യവസായത്തിന്റെ വളർച്ചയും ദീർഘകാല സുസ്ഥിരതയും ഉറപ്പാക്കാനാണ് നീക്കം.