റിയാദ്: സൗദി അറേബ്യയിലെ തെക്കൻ, തെക്കുപടിഞ്ഞാറൻ മേഖലകളിൽ പുറപ്പെടുവിച്ചിരുന്ന എല്ലാ അടിയന്തര മുന്നറിയിപ്പുകളും സൗദി സിവിൽ ഡിഫൻസ് തിങ്കളാഴ്ച പിൻവലിച്ചു. നാല് മേഖലകളിലും നഗരങ്ങളിലും ഉണ്ടായേക്കാവുന്ന അപകടസാധ്യത കണക്കിലെടുത്താണ് നേരത്തെ താൽക്കാലിക മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നത്.

To advertise here,

തെക്കൻ മേഖലയിലെ ജിസാൻ, നജ്റാൻ പ്രവിശ്യകളിലും അസീർ മേഖലയിലെ ഖമീസ് മുശൈത്ത് ഗവർണറേറ്റിലും അബ്ഹ നഗരത്തിലും അപകടസാധ്യത ഒഴിഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി സിവിൽ ഡിഫൻസ് നൽകുന്ന നിർദേശങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും തുടർന്നും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

യമനിലെ ഹൂതി മിലീഷ്യയുമായി ബന്ധമുള്ള അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം ഫോർ എമർജൻസീസ് വഴി സിവിൽ ഡിഫൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയത്. അപകടസാധ്യതയുള്ള സാഹചര്യത്തിൽ താമസക്കാർ വീടുകളിലും മറ്റ് സുരക്ഷിതമായ കെട്ടിടങ്ങളിലും അഭയം തേടണമെന്ന് മൊബൈൽ ഫോൺ സന്ദേശങ്ങളിലൂടെയും മുന്നറിയിപ്പ് നൽകിയിരുന്നു.

തുറസ്സായ സ്ഥലങ്ങളിലും ഗ്ലാസ് ജനലുകൾക്ക് സമീപവും നിൽക്കരുതെന്നും ബാൽക്കണികളിലും മേൽക്കൂരകളിലും പോകുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിരുന്നു. പുറത്തിറങ്ങിയിരിക്കുന്നവർ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുകയോ ഉറപ്പുള്ള മറവിന് പിന്നിൽ അഭയം തേടുകയോ ചെയ്യണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങളും അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വീഡിയോകളും പങ്കുവയ്ക്കരുതെന്നും പൊതുജനങ്ങൾ ഔദ്യോഗിക ചാനലുകളിൽ നിന്നുമാത്രം വിവരങ്ങൾ സ്വീകരിക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർഥിച്ചു.