റിയാദ്: സൗദി അറേബ്യയിൽ ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട മരണനിരക്ക് 40 ശതമാനം കുറഞ്ഞതായി ആരോഗ്യരംഗത്തെ പുതിയ കണക്കുകൾ. രാജ്യത്തെ ശരാശരി ആയുർദൈർഘ്യം 74 വർഷത്തിൽ നിന്ന് 79.7 വർഷമായി ഉയർന്നതായും അധികൃതർ അറിയിച്ചു. ആരോഗ്യപരിചരണത്തിന്റെ ഗുണനിലവാരത്തിലും രോഗീസുരക്ഷയിലും രാജ്യം കൈവരിച്ച പുരോഗതിയുടെ ഭാഗമായാണ് ഈ നേട്ടങ്ങൾ വിലയിരുത്തപ്പെടുന്നത്.
ലോക രോഗീസുരക്ഷാ ദിനമായ സെപ്റ്റംബർ 17ന് സൗദി അറേബ്യയിൽ വിവിധ പരിപാടികളോടെയാണ് ആചരണം. ‘ജീവിതകാലം മുഴുവൻ സുരക്ഷിത പരിചരണം’ എന്നതാണ് ഈ വർഷത്തെ പ്രമേയം. 2025ൽ ആരോഗ്യപരിചരണ സേവനങ്ങളുടെ ഗുണനിലവാര സൂചിക 70.4 ശതമാനത്തിലെത്തി. വാർഷിക ലക്ഷ്യമായ 60 ശതമാനത്തേക്കാൾ ഉയർന്ന നേട്ടമാണിത്.
രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ചികിത്സയുടെ ഗുണനിലവാരം, രോഗീസുരക്ഷ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ് സൗദിയിലെ ആരോഗ്യ മേഖലയിൽ മാറ്റങ്ങൾ നടപ്പാക്കുന്നത്. രോഗികളെയും ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സജീവ പങ്കാളികളാക്കുന്നതിനും പദ്ധതികൾ ലക്ഷ്യമിടുന്നു. സൗദി വിഷൻ 2030, ഹെൽത്ത് സെക്ടർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങളുമായി ചേർന്നാണ് ഈ പ്രവർത്തനങ്ങൾ.
സാംക്രമികമല്ലാത്ത രോഗങ്ങളുള്ളവരുടെ ആരോഗ്യപരിചരണ യാത്രയിലെ എല്ലാ ഘട്ടങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഈ വർഷത്തെ ലോക രോഗീസുരക്ഷാ ദിനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രോഗപ്രതിരോധം, പരിശോധന, നേരത്തെയുള്ള രോഗനിർണയം, ചികിത്സ, തുടർപരിചരണം, ദീർഘകാല പരിചരണം, സ്വയംപരിചരണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പരിചരണത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും ഒഴിവാക്കാനാകുന്ന ആരോഗ്യപ്രശ്നങ്ങളും അപകടസാധ്യതകളും കുറയ്ക്കുന്നതിനുമാണ് ഈ സമീപനം.
രോഗീസുരക്ഷയെ ആരോഗ്യപരിചരണത്തിന്റെ അടിസ്ഥാന ഘടകമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സൗദി പേഷ്യന്റ് സേഫ്റ്റി സെന്ററിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ആരോഗ്യ സംവിധാനത്തിന് പുറമെ രോഗികൾ, കുടുംബങ്ങൾ, സമൂഹം, വിവിധ സർക്കാർ-സാമൂഹിക മേഖലകൾ എന്നിവയും രോഗീസുരക്ഷയുടെ ഉത്തരവാദിത്തത്തിൽ പങ്കാളികളാകണമെന്ന സന്ദേശമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.
ബോധവൽക്കരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഭാഗമായി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സൗദി പേഷ്യന്റ് സേഫ്റ്റി സെന്റർ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. രോഗീസുരക്ഷ ആരോഗ്യസ്ഥാപനങ്ങളുടെ പരിധിയിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ സ്ഥിരമായ സംസ്കാരമായി മാറണമെന്നാണ് ലക്ഷ്യം.
നാഷണൽ ഇ-ലേണിങ് സെന്ററുമായി സഹകരിച്ച് ‘കോ-ഡിസൈനിംഗ് പേഷ്യന്റ് ആൻഡ് ഫാമിലി എൻഗേജ്മെന്റ് ഇൻ കെയർ പ്ലാനിംഗ്’ എന്ന പേരിൽ ശിൽപശാലയും സംഘടിപ്പിക്കുന്നുണ്ട്. രോഗികളും കുടുംബങ്ങളും ആരോഗ്യപ്രവർത്തകരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യ സേവനങ്ങളുടെ രൂപകൽപ്പനയിലും പരിചരണ അനുഭവം മെച്ചപ്പെടുത്തുന്നതിലും രോഗികളെയും കുടുംബങ്ങളെയും പങ്കാളികളാക്കുന്നതിനുമാണ് ശിൽപശാല.
റിയാദിലെ സ്പോർട്സ് ബുലെവാർഡിൽ ‘എ ജേർണി ഓഫ് കണ്ടിന്യൂയസ് അവയർനെസ്’ എന്ന പേരിലും പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സ്പോർട്സ് ബുലെവാർഡ്, നുപ്കോ കെയർ, അൽ റിയാദ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. കുടുംബങ്ങൾക്കായുള്ള വിവിധ ഇടപെടൽ പരിപാടികളിലൂടെയും ശാരീരിക പ്രവർത്തനങ്ങളിലൂടെയും സാംക്രമികമല്ലാത്ത രോഗങ്ങൾ തടയേണ്ടതിന്റെ പ്രാധാന്യം പരിപാടിയിൽ ഉയർത്തിക്കാട്ടും.
ആരോഗ്യസ്ഥാപനങ്ങളിലും വിവിധ പ്രധാന കേന്ദ്രങ്ങളിലും ബോധവൽക്കരണ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം നിരവധി കെട്ടിടങ്ങൾ ഓറഞ്ച് നിറത്തിൽ പ്രകാശിപ്പിക്കുകയും ചെയ്യും. ലോക രോഗീസുരക്ഷാ ദിനത്തിന്റെ സന്ദേശം കൂടുതൽ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.
രോഗീസുരക്ഷ ഉയർന്ന നിലവാരമുള്ള ആരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് സൗദി പേഷ്യന്റ് സേഫ്റ്റി സെന്റർ ഡയറക്ടർ ജനറൽ ഡോ. അലി ബിൻ തലാ അസീരി പറഞ്ഞു. സാംക്രമികമല്ലാത്ത രോഗങ്ങളെ നേരിടാൻ വ്യക്തിയുടെ ജീവിതകാലം മുഴുവൻ തുടർച്ചയായും ഏകോപിതമായും പരിചരണം ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗീസുരക്ഷ ആരോഗ്യസ്ഥാപനങ്ങളുടെ പരിധിക്കപ്പുറമുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്നും രോഗികൾ, കുടുംബങ്ങൾ, സമൂഹം, ബന്ധപ്പെട്ട വിവിധ മേഖലകൾ എന്നിവയുടെ പങ്കാളിത്തം അതിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കൂട്ടായ പ്രവർത്തനത്തിലൂടെ സുരക്ഷയുടെ സംസ്കാരം സമൂഹത്തിൽ സ്ഥിരമായ പ്രവർത്തനരീതിയായി മാറ്റാനും ആരോഗ്യഫലങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഴിവാക്കാനാകുന്ന ആരോഗ്യപ്രശ്നങ്ങളും രോഗികൾക്ക് സംഭവിക്കാവുന്ന ദോഷങ്ങളും കുറയ്ക്കുന്നതിനും രോഗികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും രോഗീസുരക്ഷയുടെ സംസ്കാരം വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ സൗദി പേഷ്യന്റ് സേഫ്റ്റി സെന്റർ തുടർന്നും ശക്തമാക്കുകയാണ്. പ്രതിരോധം, ഗുണമേന്മയുള്ള ആരോഗ്യപരിചരണം, മെച്ചപ്പെട്ട രോഗി അനുഭവം എന്നിവ കേന്ദ്രീകരിച്ചുള്ള കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുക എന്ന സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ഈ പ്രവർത്തനങ്ങൾ.
Content Highlights: Lifestyle disease mortality rates in Saudi Arabia dropped by 40%., Average life expectancy increased from 74 to 79.7 years., Healthcare quality index reached 70.4% in 2025, surpassing annual targets., Aligned with Saudi Vision 2030 and Health Sector Transformation Program.
Published: 17 Sept 2026, 10:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented