ദോഹ: ഇൻകാസ് ഖത്തറിലെ എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികളുടെ പുതിയ ഭാരവാഹികളെ മതിയായ കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി തീരുമാനിച്ചതായി ആരോപണം ഉയരുന്നു.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നിലവിലെ ജില്ലാ കമ്മിറ്റി രൂപീകരണ നടപടികൾ മരവിപ്പിക്കണമെന്നും സംഘടനാ ജനാധിപത്യവും കെപിസിസി നിർദേശങ്ങളും പാലിച്ച് എല്ലാ വിഭാഗം പ്രവർത്തകരെയും വിശ്വാസത്തിലെടുത്ത് പുനഃപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഇൻകാസ് ഖത്തറിലെ ഭാരവാഹികൾ കെപിസിസി പ്രസിഡന്റിന് പരാതി നൽകി.
കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശക്തിയായ സംഘടനാ ജനാധിപത്യവും കൂടിയാലോചനാ രീതികളും പാലിക്കാതെയാണ് മൂന്ന് ജില്ലാ കമ്മിറ്റികളും രൂപീകരിച്ചതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ബന്ധപ്പെട്ട പ്രവർത്തകരെയും മുൻകാല ഭാരവാഹികളെയും വിവിധ വിഭാഗങ്ങളെയും മതിയായ രീതിയിൽ വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം നടപടികൾ സംഘടനയ്ക്കുള്ളിൽ വലിയ അമർഷത്തിനും അസംതൃപ്തിക്കും ഇടയാക്കിയിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കെപിസിസി നിർദേശങ്ങൾ മറികടന്നോ?
ഇൻകാസ് ഖത്തറിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി മുൻകാലങ്ങളിൽ കെപിസിസി നേതൃത്വം നടത്തിയ ഇടപെടലുകളും നൽകിയ നിർദേശങ്ങളും നിലനിൽക്കെ, ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ കെപിസിസിയുടെ നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്നാണ് പരാതിയിലെ മറ്റൊരു പ്രധാന ആരോപണം.
പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ കെപിസിസി പ്രതിനിധികൾ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ കെപിസിസിയുടെ മേൽനോട്ടം ഉണ്ടായിരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും, തുടർന്ന് കെപിസിസി പ്രസിഡന്റ് പുറത്തിറക്കിയ സർക്കുലറിൽ എല്ലാ വിഭാഗം പ്രവർത്തകരെയും വിശ്വാസത്തിലെടുത്ത് കൂടിയാലോചനകളിലൂടെ ജില്ലാ കമ്മിറ്റികൾ രൂപീകരിക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.
എന്നാൽ ഈ നിർദേശങ്ങൾ നിലനിൽക്കെ തന്നെ മൂന്ന് ജില്ലാ കമ്മിറ്റികളുടെയും ഭാരവാഹികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ഗുരുതരമായ സംഘടനാ വിഷയമാണെന്നാണ് പരാതിക്കാരുടെ നിലപാട്.
‘പവർ പൊളിറ്റിക്സ്’ ഖത്തറിലും എത്തിയെന്ന് ആരോപണം
കോൺഗ്രസ് സംഘടനയ്ക്കുള്ളിൽ അടുത്തകാലത്ത് ഉയർന്നുവന്നതായി പറയപ്പെടുന്ന ‘പവർ പൊളിറ്റിക്സ്’ ഖത്തറിലെ ഇൻകാസ് സംഘടനാ സംവിധാനത്തിലും പ്രതിഫലിക്കുന്നുവെന്ന ആശങ്കയും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. പ്രത്യേകിച്ച് എറണാകുളം കേന്ദ്രീകരിച്ചുള്ള ചില രാഷ്ട്രീയ സ്വാധീനങ്ങൾ സംഘടനാ തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നുവെന്ന വികാരം പ്രവർത്തകർക്കിടയിൽ ശക്തമാണെന്നും പരാതിയിൽ ആരോപിക്കുന്നു.
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന്റെ വിജയത്തിനായി ഖത്തറിലെ കോൺഗ്രസ് പ്രവാസി സമൂഹം സജീവമായി പ്രവർത്തിച്ച സാഹചര്യത്തിൽ, സംഘടനാ തീരുമാനങ്ങളെടുക്കുമ്പോൾ അതേ പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്തത് അംഗീകരിക്കാനാകില്ലെന്നാണ് പരാതിയിലെ മറ്റൊരു പ്രധാന ചൂണ്ടിക്കാട്ടൽ.
വർഷങ്ങളായി ഖത്തറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പോഷക സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മുൻ ഭാരവാഹികളെയും സജീവ പ്രവർത്തകരെയും അവഗണിക്കുന്ന തരത്തിലുള്ള നടപടികളാണ് നിലവിൽ ഉണ്ടായിരിക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ജില്ലാ കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ ഉയർന്നിരിക്കുന്ന പരാതികൾ അടിയന്തരമായി പരിഹരിക്കണമെന്നും, സംഘടനയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് കെപിസിസി നേതൃത്വം ഇടപെടണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു.
കെപിസിസി നേതൃത്വം വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് സംഘടനാ ജനാധിപത്യവും കീഴ്‌വഴക്കങ്ങളും ഉറപ്പാക്കാത്ത പക്ഷം ഇൻകാസ് ഖത്തറിലെ സംഘടനാ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും പ്രവർത്തകർക്കിടയിൽ ഉയർന്നിട്ടുണ്ട്.
Content Highlights: INCAS Qatar district committees for Ernakulam, Thrissur, and Malappuram formed unilaterally without proper consultation., Protesting members submitted a formal complaint to the KPCC President demanding a freeze on current formations., Allegations of 'power politics' and ignoring veteran expatriate workers within the organization.
Published: 15 Sept 2026, 06:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented