മനാമ: പ്രതിപക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരെയും നേതാക്കളെയും പാർട്ടിയുടെ അറിവോടെ സർക്കാരിന്റെ മൗനാനുവാദത്തോടെ കൊല്ലുന്ന ഫാസിസ്റ്റ് നടപടിയാണ് കേരളത്തിൽ നടമാടുന്നതെന്ന് ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടന്ന രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട മൂന്നുയൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരുടെ പ്രതീക്ഷയായിരുന്നു. പാവപ്പെട്ട ആളുകളെ സഹായിക്കുവാൻ രക്തദാനം, ഭവന രഹിതർക്ക് വീട് നിർമിച്ചു നൽകുക, കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുക, ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിലുള്ള ചെറുപ്പക്കാരായിരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇവരുടെ കൊലപാതകം മൂലം പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

To advertise here,

ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്കുതോട്, ഷമീം കെ.സി, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, ചെമ്പൻ ജലാൽ എന്നിവർ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ രഞ്ചൻ കച്ചേരി സ്വാഗതവും നിജിൽ രമേശ് നന്ദിയും അറിയിച്ചു. ഒഐസിസി നേതാക്കളായ അലക്‌സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, സന്തോഷ് നായർ, സനീഷ് കുമാർ, ബൈജു ചെന്നിത്തല, ശ്രീജിത്ത് പനായി, മനോജ് ചണ്ണപ്പേട്ട, രഞ്ചിത് പടിക്കൽ, അനുരാജ്, ഷീജ നടരാജ്, കുഞ്ഞുമുഹമ്മദ്, ഫൈസൽ പട്ടാണ്ടി, ബിപിൻ മാടത്തേത്ത് എന്നിവർ നേതൃത്വം നൽകി.