മനാമ: ബഹ്റൈന്റെ വികസനത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികളുടെ പങ്ക് അഭിനന്ദനാര്‍ഹവും സ്തുത്യര്‍ഹവുമാണെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ് രണ്ടാം ഉപാധ്യക്ഷന്‍ അഹമ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത. ബഹ്റൈന്‍ ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ക്യാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന 'ഇന്‍സ്പയര്‍' എക്സിബിഷനിലെ സാംസ്‌കാരിക സദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സമൂഹത്തില്‍ നന്മകളും മൂല്യങ്ങളും പ്രസരിപ്പിക്കാന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് സാധിക്കും. ജനങ്ങള്‍ക്ക് പൗരബോധവും ജീവിതെത്തക്കുറിച്ചുള്ള ഗൗരവതരമായ ആലോചനകള്‍ക്കും പ്രേരകമാണ് ഇവിടെയൊരുക്കിയിരിക്കുന്ന ഓരോ സ്റ്റാളുകളും. മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും സാഹോദര്യവും അടുപ്പവും ഉണ്ടാക്കാനും ഇത് സഹായകമാണെന്നും അദ്ദേഹം കൂട്ടിേച്ചര്‍ത്തു.

ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തുന്ന സാമൂഹിക- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബഹ്റൈന്‍ പാര്‍ലമെന്റ് മുന്‍ അധ്യക്ഷന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ ദഹ്‌റാനിയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന എക്‌സിബിഷനില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നത്. ബഹ്റൈനിലെ പൗരപ്രമുഖരും സാധാരണക്കാരും കുടുംബങ്ങളും ഏറെ ആവേശേത്താടെയാണ് എക്സിബിഷന്‍ നഗരിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും. സാംസ്‌കാരിക സദസില്‍ ഫ്രന്‍ഡ്‌സ് ആക്ടിങ് പ്രസിഡന്റ് എം.എം. സുബൈര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍, ജനറല്‍ സെക്രട്ടറി എം.അസീസ്, സെക്രട്ടറി യൂനുസ്രാജ്, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുഹിയുദ്ദീന്‍, കേന്ദ്രസമിതി അംഗം എം. എം. ഷാനവാസ് എന്നിവര്‍ സംബന്ധിച്ചു. ഷാഹുല്‍ ഹമീദ് പരിപാടി നിയന്ത്രിച്ചു.

എക്സിബിഷന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. ബഹ്റൈന്‍ അറബ് സാംസ്‌കാരിക തനിമയെ കുറിച്ച് പ്രവാസികള്‍ക്ക് ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തിലാണ് ഒരോ സ്റ്റാളുകളും സജ്ജീകരിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന മുപ്പതില്‍ പരം സ്റ്റാളുകളാണ് ടെന്റിനുള്ളില്‍ തയ്യാറാക്കിയിരിക്കുന്നത്.

എക്‌സിബിഷന്‍ ഹാളിലേക്ക് കടന്നുവരുന്നവരെ സംഘാടകര്‍ ഹൃദ്യമായി സ്വീകരിച്ചു കൊണ്ടുപോകുന്നത് ബഹ്‌റൈന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടയാളമായ മുത്തുകളെയും മത്സ്യബന്ധനത്തേയും കുറിച്ചുള്ള സ്റ്റാളിലേക്കാണ്. കടലില്‍ നിന്നും മുത്തുകള്‍ ശേഖരിക്കുന്ന ചിത്രങ്ങള്‍, വിവിധ ഇന ത്തിലുള്ള മുത്തുകളുടെ പ്രദര്‍ശനം, ചിപ്പിക്കുള്ളില്‍ നിന്നും ലഭിക്കുന്ന മുത്തുകളുടെ സംസ്‌കരണ രീതികള്‍, ഇതുമായി ബന്ധെപ്പട്ട് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, മുത്തുകളുടെ തൂക്കം നോക്കിയിരുന്ന പൗരാണിക ത്രാസ് തുടങ്ങിയവയും ഈ സ്റ്റാളില്‍ സജ്ജമാക്കിയിട്ടുണ്ട്.

മുത്തുകളുടെ രൂപം, വലുപ്പം, നിറം, എന്നിവയല്ലാം നോക്കിയാണ് ഇവയുടെ വില നിശ്ചയിക്കുന്നത്. പ്രപഞ്ചോല്‍പത്തിയെ കുറിച്ചുള്ള സ്റ്റാളില്‍ ത്രിമാന മോഡലുകളും, വീഡിയോകളും ,വെര്‍ച്വല്‍ റിയാലിറ്റി ചിത്രങ്ങളുമാണുള്ളത്. സാധാരണകാര്‍ക്ക് പ്രാപഞ്ചിക ഘടനയെക്കുറിച്ചും അതിന്റെ ആരംഭത്തെക്കുറിച്ചും ലളിതമായി മനസ്സിലാക്കാന്‍ സഹായകമാണെന്നാണ് ഇതിനെ കുറിച്ച് ആളുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. പരിസ്ഥിതിയെക്കുറിച്ചുള്ള സ്റ്റാളും ശ്രദ്ധപിടിച്ചുപറ്റുകയാണ്. ദുരമൂത്ത ആധുനിക മനുഷ്യന്റെ വികലമായ വികസനസങ്കല്‍പം മൂലം പരിസ്ഥിതിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു. അതോടൊപ്പം ഭാവി തലമുറകള്‍ക്ക് കൂടി ഉപകാരെപ്പടുന്ന രീതിയില്‍ എങ്ങനെ പ്രകൃതിയെ ഉപയോഗെപ്പടുത്താമെന്നും ഈ സ്റ്റാള്‍ പറഞ്ഞു വെക്കുന്നു.

മദ്യത്തിന്റെ കെടുതികളെക്കുറിച്ചും അതുമൂലമുണ്ടാവുന്ന സാമൂഹിക തിന്മകളെക്കുറിച്ചുമുള്ള ബോധവത്ക്കരണമാണ് മദ്യത്തെക്കുറിച്ചുള്ള സ്റ്റാളില്‍ സജീകരിച്ചിട്ടുള്ളത്. മദ്യത്തിന്റെ ദൂഷ്യ ഫലങ്ങള്‍ എങ്ങനെയാണ് കുടുംബങ്ങളെ ബാധിക്കുന്നതെന്നും വെര്‍ച്വല്‍ റിയാലിറ്റിയിലൂടെയും വരകളിലൂടെയും വിശദമാക്കിത്തരുന്നുണ്ട് ഈ സ്റ്റാള്‍. പലിശയുമായി ബന്ധപ്പെട്ട സ്റ്റാളില്‍ സാധാരണക്കാരനെ എങ്ങനെയാണ് ഈ വൈറസ് ദുരിതക്കയത്തിലേക്ക് തള്ളിയിടുന്നതെന്ന് മനസിലാക്കിത്തരുന്നു.

പലിശക്കെടുതികളുടെ ഭയാനകത വിശദമാക്കുന്ന കൊളാഷ് പ്രദര്‍ശനവും ശ്രദ്ധേയമാണ്. ഭ്രൂണഹത്യയെക്കുറിച്ചുള്ള സ്റ്റാളില്‍ മനസ്സിനെ നോവിക്കുന്ന കാഴ്ചകളും ചിത്രങ്ങളും വീഡിയോ പ്രദര്‍ശനവുമാണ് ഒരുക്കിയിട്ടുള്ളത്. ഒരു മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ വേദനയും, പ്രയാസവും അബോര്‍ഷന്‍ ചെയ്യപ്പെടുന്ന കുഞ്ഞും അനുഭവിക്കുന്നുണ്ടെന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭ്രൂണഹത്യ നടത്തിയ ഡോക്ടറുടെ അനുഭവങ്ങള്‍ ഇവിടെ അനാവരണം ചെയ്യുന്നുണ്ട്.

അഴിമതിയുടെ നേര്‍കാഴ്ചകള്‍ പങ്കുവെക്കുന്ന സ്റ്റാളിലും കാണികളുടെ നല്ല തിരക്കാണ്. വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ എല്ലാ ദിവസവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് കലാ സാംസ്‌കാരിക, വിനോദപരിപാടികളുമുണ്ട്. ദിവസവും വൈകീട്ട് മൂന്ന് മണി മുതല്‍ രാത്രി 11 മണിവരെ പ്രവര്‍ത്തിക്കുന്ന എക്സിബിഷനിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.