മോസ്‌കോ: റഷ്യയ്‌ക്കെതിരായ വ്യേമാക്രമണം യുക്രൈന്‍ കടുപ്പിച്ചതോടെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ആണവായുധങ്ങള്‍ തിരിച്ചു പ്രയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.കെ. നല്‍കിയ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയുടെ ഉള്‍മേഖലകളിലേക്കു പോലും യുക്രൈന്‍ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിന്റെ ആണവായുധ മുന്നറിയിപ്പ്.

To advertise here,

ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയ്‌ക്കെതിരേ നടത്തുന്ന ഏതൊരു ആക്രമണത്തെയും സംയുക്ത ആക്രമണം ആയാണ് കണക്കാക്കുക, പുതിന്‍ വ്യക്തമാക്കി. 

ആണവായുധത്തെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശേഷിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പുതിന്‍, ഉന്നത സുരക്ഷാ കൗണ്‍സിലുമായി അടിയന്തരയോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു പുതിന്റെ മുന്നറിയിപ്പ് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പ്രത്യേകിച്ച് യു.എസ്സും യു.കെയും റഷ്യയ്‌ക്കെതിരേ ക്രൂയിസ് മിസൈലുകള്‍ പ്രയോഗിക്കാന്‍ യുക്രൈന് അനുമതി നല്‍കിയിരുന്നു. 

തങ്ങളുടെ സ്‌റ്റോം ഷാഡോ എന്ന മിസൈല്‍ റഷ്യയ്ക്കു മേല്‍ പ്രയോഗിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് യു.കെ. അനുമതി നല്‍കിയത് എന്നാണ് വിവരം. യു.കെ. പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ വാഷിങ്ടണ്ണിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. റഷ്യയുടെ നേര്‍ക്ക് യുക്രൈന്‍ ആയുധം പ്രയോഗിക്കുന്നതായിരുന്നു ചര്‍ച്ചാവിഷയം.