വാഷിങ്ടൻ: റഷ്യയുമായുണ്ടായിരുന്ന ‘ന്യൂ സ്റ്റാർട്ട്’ ഉടമ്പടിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ പുതിയ ആണവ ഉടമ്പടിക്ക് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക മോശമായി ചർച്ച ചെയ്ത, ലംഘിക്കപ്പെട്ട കരാറാണ് ‘ന്യൂ സ്റ്റാർട്ട്’. അതിന് പകരം പുതിയതും മെച്ചപ്പെട്ടതും ആധുനികവൽക്കരിച്ചതുമായ ഉടമ്പടിയിൽ ആണവ വിദഗ്ധർ പ്രവർത്തിക്കണമെന്ന് ട്രംപ് നിർദ്ദേശിച്ചു.

To advertise here,

2010ൽ പ്രാഗിൽ യുഎസും റഷ്യയും ഒപ്പുവച്ച ന്യൂ സ്റ്റാർട്ട് കരാറിന്റെ കാലാവധി ബുധനാഴ്ച അർധരാത്രിയോടെയാണ് അവസാനിച്ചത്. കരാർ പുതുക്കിയില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും ആണവായുധങ്ങൾ സംഭരിക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. ഇത് ആയുധമത്സരം വർധിപ്പിക്കുമെന്ന ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.

അതേസമയം ചൈനയെയും പുതിയ ആണവ ഉടമ്പടിയുടെ ഭാഗമാക്കാൻ ട്രംപ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യയെയും യുഎസിനെയും അപേക്ഷിച്ച് കുറവാണെങ്കിലും ചൈനയുടെ ആയുധശേഖരം വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നീക്കം. എന്നാൽ ബീജിംഗ് പരസ്യമായി സമ്മർദ്ദം നിരസിച്ചു.