വാഷിങ്ടണ്‍: അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകുന്നു. ചൈനയ്‌ക്കെതിരെ 50 ശതമാനം അധിക നികുതികൂടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. രണ്ട് ദിവസം മുമ്പാണ് യു.എസ്. ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു.എസ്. പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യു.എസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്.  ഇത് പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ട്രംപ് തിരിച്ചടിച്ചിരിക്കുകയാണ്.

To advertise here,

ഇത്തവണ ചൈനയ്ക്ക് 50 ശതമാനം അധിക നികുതിയാണ് ട്രംപ് പ്രഖ്യാപിച്ചത്. എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചൈനയ്ക്ക് ആകെ ചുമത്തുന്ന നികുതി 94 ശതമാനമായി ഉയരും. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്‌ക്കെതിരായ നികുതി പ്രഖ്യാപിച്ചത്.

യു.എസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി ചൈന പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും അധികമായി 50 ശതമാനം നികുതികൂടി ചുമത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല ചൈനയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും നിര്‍ത്തിവെയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ പകരച്ചുങ്കമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ തന്നെ നേരിടാന്‍ തയ്യാറാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാപാര യുദ്ധം ആര്‍ക്കും നേട്ടം നല്‍കില്ലെന്നും നികുതി ചുമത്തിയാല്‍ യു.എസിനെതിരെ പകരച്ചുങ്കമുണ്ടാകുമെന്നും ചൈന വ്യക്തമാക്കിയിരുന്നു. 

പകരച്ചുങ്കം ചുമത്തുന്ന നടപടികളെ തുടര്‍ന്ന് ആഗോള വ്യാപാര യുദ്ധവും അതേതുടര്‍ന്നുണ്ടാകുന്ന മാന്ദ്യത്തിന്റെ ഭീതിയിലും ആഗോള ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു. ഇതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയും ഇടിവ് നേരിട്ടു.