വാഷിങ്ടണ്‍:  ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി ഉള്‍പ്പെടെ യുഎസില്‍നിന്നുള്ള രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശകസമിതിയിലേക്ക് നിയമിച്ച് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ഇസ്മായില്‍ റോയര്‍, ഹംസ യൂസുഫ് എന്നിവരെയാണ് റിലീജിയസ് ഫ്രീഡം കമ്മിഷന്റെ ഉപദേശക സമിതിയില്‍ അംഗങ്ങളാക്കിയത്.

To advertise here,

2000-ല്‍ പാകിസ്താനില്‍ നടന്ന ലഷ്‌കറെ തൊയ്ബയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ളയാളാണ് ഇസ്മായില്‍. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റത്തിന് 13 കൊല്ലത്തോളം ഇയാള്‍ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. യുഎസിനെതിരേ യുദ്ധ ആസൂത്രണം, അല്‍ ഖ്വയ്ദയ്ക്കും ലഷ്‌കറെ തൊയ്ബയ്ക്കും സഹായം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 2003-ല്‍ ഇസ്മായിലിനെതിരേ ചുമത്തപ്പെട്ടിരുന്നത്. 2004-ല്‍ കുറ്റം സമ്മതിച്ച ഇസ്മായിലിന് 20 കൊല്ലത്തെ ശിക്ഷ ലഭിച്ചു. 13 കൊല്ലം ഇയാള്‍ ശിക്ഷ അനുഭവിച്ചതായി ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സേയ്ടുണ കോളേജിന്റെ സഹസ്ഥാപകനായ ഷേഖ് ഹംസ യൂസുഫിനും ജിഹാദികളുമായും നിരോധിത ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇസ്‌ലാം ആന്‍ഡ് റിലീജിയസ് ഫ്രീഡം ആക്ഷന്‍ ടീം ഡയറക്ടറാണ് ഇസ്മായില്‍. 2000-ല്‍ ആണ് ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ചത്‌. മുന്‍പ് റെന്‍ഡെല്‍ റോയര്‍ എന്നായിരുന്നു പേര്. ഇസ്മായിലിന്റെ നിയമനത്തെ 'ഭ്രാന്ത്' എന്നാണ് ട്രംപിന്റെ അടുത്ത അനുയായി ആയ ലാറ ലൂമര്‍ വിശേഷിപ്പിച്ചത്.