വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ജൂൺ 14-ന് 80 വയസ്. അന്ന് അല്പം രക്തംകണ്ട് ആഘോഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അതിനായി വൈറ്റ് ഹൗസിന്റെ തെക്കുഭാഗത്തുള്ള പുൽത്തകിടിയിൽ 92 അടി ഉയരത്തിൽ ‘ദ ക്ലോ’ എന്ന പേരിൽ പടുകൂറ്റൻ കൂടാരമൊരുക്കിയിട്ടുണ്ട്. അതിനുള്ളിൽ ഒരു ഗോദയും. ആയോധനകലകൾക്ക് പ്രോത്സാഹനം നൽകുന്ന, ലാസ് വേഗസ് ആസ്ഥാനമായുള്ള കമ്പനിയായ അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിന്റെ (യു.എഫ്.സി.) 14 താരങ്ങൾ അവിടെ പരസ്പരം ഏറ്റുമുട്ടും.

To advertise here,

‘യു.എഫ്.സി. ഫ്രീഡം 250’ എന്നാണ് ഈ പരിപാടിക്ക് ട്രംപ് സർക്കാരിട്ടിരിക്കുന്ന പേര്. ട്രംപിന്റെ ജന്മദിനം മാത്രമല്ല, രാജ്യത്തിന്റെ 250-ാം സ്വാതന്ത്ര്യവർഷത്തിന്റെകൂടി ആഘോഷമാണ് ഇടിക്കൂട്ടിൽനടക്കുന്നത് എന്നാണ് ഇതിന്റെ സാരം. ആറുകോടി ഡോളറാണ് (571 കോടി രൂപ) ഈ ഇടിപിടിക്ക് സർക്കാർ ചെലവിടുന്നത്. ഇറാൻയുദ്ധംകാരണം യു.എസ്. ജനത വിലക്കയറ്റത്താൽ വലയുമ്പോൾ ഇത്രയധികം പണം ചെലവിടുന്നതിൽ വിമർശനമുയർന്നിട്ടുണ്ട്. മനുഷ്യന്റെ ചോരവീഴ്ത്തുന്ന അക്രമാസക്തമായ ഒരുവിനോദം കൊണ്ടുവേണോ രാജ്യത്തിന്റെ സ്വാതന്ത്ര്യവാർഷികം കൊണ്ടാടാൻ എന്ന ചോദ്യം വേറെ.

അന്താരാഷ്ട്രതലത്തിൽ പലവിധ ആയോധനകലകൾ പ്രോത്സാഹിപ്പിക്കുന്നതിന് യു.എഫ്.സി.യുടെ സി.ഇ.ഒ. ഡാന വൈറ്റുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന്റെ ഭാഗമായാണ് വൈറ്റ് ഹൗസിലെ പരിപാടിയെന്നാണ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത്. ഇത് അമേരിക്കൻജനതയ്ക്കുള്ള സമ്മാനമാണെന്നും പറഞ്ഞു അദ്ദേഹം.

വൈറ്റ് ഹൗസിന്റെ 200 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു പരിപാടി മുൻപ്‌ നടന്നിട്ടില്ല. 4,000-ഓളം പേർ ഇതു കാണാൻ ‘ദ ക്ലോ’യിൽ എത്തുമെന്നാണ് ഡാനാ വൈറ്റ് പറയുന്നത്. വൈറ്റ് ഹൗസിനു പുറത്തുസ്ഥാപിച്ചിട്ടുള്ള പടുകൂറ്റൻ സ്കീനിൽ 1.25 ലക്ഷം പേർ ഇടികാണുമെന്നും പ്രതീക്ഷിക്കുന്നു. ‘ദ ക്ലോ’ നിൽക്കുന്ന സ്ഥലത്താണ് 1993-ൽ ഇസ്രയേലും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും തമ്മിലുള്ള ‘ഒസ്‌ലോ സമാധാനക്കരാറുകൾ’ ഒപ്പിട്ടത്.