ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ച ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനിക്കെതിരെ അധിക്ഷേപ പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ഡെമോക്രാറ്റുകൾ അതിരുകടന്നു. 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്​റാൻ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച് മേയറാകാനൊരുങ്ങുകയാണ്. മുമ്പ് റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് അൽപ്പം പരിഹാസ്യമാണ്'. ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

To advertise here,

'കാണാൻ ഭയാനകനായ മംദാനിയുടെ ശബ്ദം അരോചകമാണ്. അത്ര സാമർത്ഥ്യമുള്ള ആളല്ല. മംദാനിക്ക് മുന്നിൽ സെനറ്റർ ചക്ക് ഷുമർ കുമ്പിടുകയാണ്.' ട്രംപ് വിമർശിച്ചു. ജാസ്മിൻ ക്രോക്കറ്റിനെതിരെയും ട്രംപ് ​അധിക്ഷേപ ആരോപണങ്ങൾ ഉന്നയിച്ചു. ഐക്യു കുറവുള്ള ജാസ്മിൻ ക്രോക്കറ്റിനെ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യാം എന്നായിരുന്നു പരാമർശം. അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസിനെയും മറ്റ് പുരോഗമന സ്ക്വാഡ് അംഗങ്ങളെയും ക്യാബിനറ്റ് സ്ഥാനങ്ങളിൽ നിയമിക്കണമെന്നും ട്രംപ് പറഞ്ഞു.

Read More: ന്യൂയോര്‍ക്ക് മേയറാകാന്‍ പലസ്തീന്‍ അനുകൂലിയായ സോഷ്യലിസ്റ്റ് നേതാവ്; ആരാണ് സൊഹ്​റാൻ മംദാനി?.

ഡൊമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖ നേതാവും മുൻ ന്യൂയോർക്ക് ഗവർണറുമായ ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് സൊഹ്​റാൻ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചത്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം-കുടിയേറ്റ മേയറായിരിക്കും സൊഹ്​റാൻ മംദാനി.

ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമർശിക്കുന്ന ഇടത്-സോഷ്യലിസ്റ്റായ മംദാനിയുടെ വിജയത്തിൽ യുഎസിൽ പലതരത്തിലുള്ള അസ്വസ്ഥതകൾ പ്രകടമാണ്. പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് അദ്ദേഹം വിമർശിച്ചിരുന്നു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരേയും മംദാനി ശബ്ദമുയർത്തിയിരുന്നു.