കൊളംബോ: പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ പ്രതിഷേധം ഭയന്ന് പ്രസിഡന്റും സ്ഥലംവിട്ടു. നാള്‍ക്കുനാള്‍ രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധിയും ഒരു ഗതിയില്ലാതെ തെരുവിലിറങ്ങിയ ജനത്തിനും മുന്നില്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെക്കും രക്ഷയില്ല.

To advertise here,

കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ ഇരമ്പിയെത്തിയ പ്രതിഷേധത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു ബാരിക്കേഡിനോ പട്ടാളത്തിനോ കഴിഞ്ഞില്ല. ബാരിക്കേഡുകള്‍ മറികടന്ന് കുതിച്ച പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. നേരിടാന്‍ ശ്രമിച്ച ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്കൊപ്പം ചേരാനെത്തിയ മുന്‍മന്ത്രിയെ ജനക്കൂട്ടം ഇതിനിടെ 'കൈകാര്യം' ചെയ്തു.

പ്രതിരോധത്തിന് മാര്‍ഗമില്ലാതെ അംഗരക്ഷകര്‍ പിന്‍വലിഞ്ഞു. പ്രതിഷേധക്കാര്‍ ഔദ്യോഗിക വസതിയില്‍ കയറി മേഞ്ഞു. ചിലര്‍ പൂളില്‍ കുളിച്ച് ഉല്ലസിച്ചു. ചിലര്‍ വസതിയുടെ മുക്കിലും മൂലയിലും കയറി നടന്നു. കലാപകലുഷിതമായ ശ്രീലങ്കയുടെ നേര്‍ചിത്രമായിരുന്നു. ഇന്ന് കണ്ട്. ആഭ്യന്തര കലാപം ശ്രീലങ്കയെ എവിടെയെത്തിക്കുമെന്ന് കണ്ടുതന്നെ അറിയണം

 ആയിരങ്ങളാണ്‌ ശനിയാഴ്ച ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബാത രാജപക്‌സെയുടെ ഔദ്യോഗികവസതിയിയിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിന്റെ രാജിയായിരുന്നു അവരുടെ ആവശ്യം.

മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളുമാണ് ലങ്കന്‍ജനതയെ ഇത്ര കടുത്തൊരു പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാര്‍ ഔദ്യോഗിക വസതിയിലേക്ക് കടക്കുന്നതിന്റെയും ഉള്ളില്‍ കടന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും ഇതിനകം തന്നെ പുറത്തെത്തിയിട്ടുണ്ട്.

അതേസമയം, പ്രസിഡന്റ് ഗോതബായ രാജപക്‌സെയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്നാണ് ഉന്നത സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ അദ്ദേഹം രാജ്യംവിട്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. തെരുവിലെ പ്രക്ഷോഭം കനത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗേ പാര്‍ട്ടി നേതാക്കന്മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുമുണ്ട്. 

 പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. അതേസമയം, പ്രസിഡന്റിന്റെ വസതിക്കുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ നീന്തല്‍ക്കുളത്തില്‍ ഉല്ലസിക്കുന്നതിന്റെ വീഡിയോയും പുറത്തെത്തി.