വാഷിങ്ടൺ/ബീജിങ്: അമേരിക്കയിലെയും ചൈനയിലെയും മുൻനിര പ്രതിരോധ ശാസ്ത്രജ്ഞർ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്യുന്ന സംഭവങ്ങളിലെ ദുരൂഹത തുടരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹൈപ്പർസോണിക് ആയുധങ്ങൾ, ആണവ ഗവേഷണം, ബഹിരാകാശ പ്രതിരോധം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരാണ് ഇത്തരത്തിൽ ഇരകളാകുന്നതെന്നാണ് റിപ്പോർട്ട്. ചൈനയിൽ രാത്രികാലങ്ങളിലുണ്ടാകുന്ന വാഹനാപകടങ്ങളിലാണ് ശാസ്ത്രജ്ഞർ കൊല്ലപ്പെടുന്നത്. അമേരിക്കയിലാകട്ടെ വിദഗ്ധർ ദുരൂഹമായി അപ്രത്യക്ഷമാവുന്നതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയിൽ ആണവ സാങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന പതിനൊന്നോളം ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ട കേസുകൾ നിലവിൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. സുപ്രധാന സാങ്കേതികവിദ്യകളിൽ ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായി അമേരിക്ക തുറന്ന മത്സരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ശാസ്ത്രജ്ഞർ അപ്രത്യക്ഷരാകുന്നത് ശത്രു രാജ്യത്തിന്റെ ആസൂത്രിത നീക്കമാകാമെന്ന് അമേരിക്കൻ പ്രതിനിധി എറിക് ബർലിസൺ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതിനിടെ, പസഫിക് മേഖലയിൽ ചൈനീസ് ശാസ്ത്രജ്ഞരുടെ മരണങ്ങളും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ചൈനയിൽ തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന ഒൻപതോളം ശാസ്ത്രജ്ഞരാണ് കഴിഞ്ഞ മൂന്നുവർഷത്തിനിടെ കൊല്ലപ്പെട്ടത്. മിക്ക മരണങ്ങളും പുലർച്ചെ സമയത്തുണ്ടാകുന്ന വാഹനാപകടങ്ങളായോ പെട്ടെന്നുണ്ടാകുന്ന രോഗങ്ങളായോ ആണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇതിൽ ഏറ്റവും വിവാദമായത് 38- കാരനായ പ്രൊഫസർ ഫെങ് യാങ്ഹെയുടെ മരണമാണ്. തായ്‌വാൻ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട എഐ സിമുലേഷൻ മോഡലുകൾ വികസിപ്പിക്കുന്നതിൽ പ്രധാനിയായിരുന്നു ഇദ്ദേഹം. 2023 ജൂലൈയിൽ പുലർച്ചെ 2:35-ന് ബെയ്ജിങ്ങിലുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
സർക്കാർ അഫിലിയേറ്റഡ് സയൻസ് പ്ലാറ്റ്‌ഫോം അദ്ദേഹത്തിന്റെ മരണത്തെ ‘ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ ജീവൻ ബലി നൽകി’ എന്നാണ് വിശേഷിപ്പിച്ചത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉന്നതർക്കും ഔദ്യോഗിക വ്യക്തികൾക്കുമുള്ള ബാബോഷൻ സെമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. അപകടത്തിന്റെ സമയവും മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണവും ദുരൂഹമായിരുന്നുവെന്ന് അമേരിക്കൻ വാർത്താ മാസികയായ ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
മൈക്രോ ഇലക്ട്രോണിക്സ് വിദഗ്ധൻ ചെൻ ഷുമിങ്, ബഹിരാകാശ വിദഗ്ധൻ ഷാങ് ഷിയോക്സിൻ, ഡ്രോൺ വിദഗ്ധൻ ഷാങ് ദൈബിങ്, ഹൈപ്പർസോണിക്സ് ഗവേഷകൻ യാൻ ഹോങ് തുടങ്ങി നിരവധി പ്രമുഖർ ചൈനയിൽ അസ്വാഭാവികമായ സാഹചര്യങ്ങളിൽ മരണമടഞ്ഞിട്ടുണ്ട്.
മിലിട്ടറി എഐ, ഹൈപ്പർസോണിക്സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കിടയിൽ ഇത്തരം മരണങ്ങൾ ആവർത്തിക്കുന്നത് യാദൃശ്ചികമല്ലെന്ന് സൈനികമേഖലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇതിന് പിന്നിൽ നിഗൂഢ പദ്ധതികൾ ഉള്ളതായി തെളിവുകളില്ല. അതേസമയം, മുൻകാലങ്ങളിൽ ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ ഇസ്രയേൽ ലക്ഷ്യമിട്ടതിന് സമാനമായ നീക്കങ്ങൾ ആവർത്തിക്കുന്നുണ്ടോ എന്നും സംശയിക്കപ്പെടുന്നുണ്ട്.
Content Highlights: the chilling details of the "Shadow War" where elite defence scientists in the US and China are vanishing or dying under suspicious circumstances. From FBI investigations into missing nuclear experts to the mysterious "sacrifices" of Chinese AI masterminds, learn why experts fear a coordinated global plot against modern warfare architects.
Published: 24 Apr 2026, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented